കണ്ണൂര്‍: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചെന്ന അവകാശ വാദവുമായി വ്യാജടിക്കറ്റ് ഹാജരാക്കി പാറാലിലെ ലോട്ടറി കടയില്‍ നിന്നും പണം തട്ടിയ തട്ടിപ്പുകാരനെ ന്യൂമാഹി പൊലീസ് സമര്‍ത്ഥമായി കുടുക്കി.
ദിവസങ്ങള്‍ക്ക് മുമ്പ് ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥാപിച്ച സി.സി ടിവികള്‍ തന്നെയാണ് പ്രതിയെ കുടുക്കിയത്. കണ്ണപുരം ആയിരംതെങ്ങിലെ മഠത്തില്‍ വീട്ടില്‍ ജിജേഷ് (34) ആണ് അറസ്റ്റിലായത്. സമ്മാനം അടിച്ചെന്ന് ലോട്ടറി സ്റ്റാളിലെ സ്ത്രീയെ രണ്ട് വ്യാജടിക്കറ്റ് നല്‍കി 5000 രൂപ വീതം അടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം 9000 രൂപ വാങ്ങുകയായിരുന്നു. 1000 രൂപയ്ക്ക് ടിക്കറ്റും വാങ്ങി.
പിറ്റേന്ന് ടിക്കറ്റുകളുമായി പാനൂരില്‍ എത്തിയപ്പോഴാണ് ടിക്കറ്റുകള്‍ വ്യാജമെന്നറിയുന്നത്. ഇതേ തുടര്‍ന്ന് ന്യൂ മാഹി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സി.സി ടിവിയില്‍ നിന്നും പ്രതിയുടെ ചിത്രം ലഭിച്ചു. ലോട്ടറിക്കടയുടെ അല്‍പ്പം ദൂരെയായി വെള്ള സ്വിഫ്റ്റ് കാര്‍ നിര്‍ത്തിയ ശേഷമാണ് ഇയാള്‍ കടയിലെത്തിയതെന്നും കണ്ടെത്തി.
കാറിനെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ റെന്റ് എ കാര്‍ സ്ഥാപനത്തിലേതാണ് എന്നും വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും തിരിച്ചറിഞ്ഞു. സ്ഥാപനത്തില്‍ ഇയാള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളും അന്വേഷണത്തില്‍ നിര്‍ണായകമായി. കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും സമാന തട്ടിപ്പുകള്‍ ജിജേഷ് നടത്തിയിട്ടുണ്ട്.
കേസില്‍ ഇബ്രാഹിം എന്നൊരാള്‍ കൂടി ഉള്‍പ്പെട്ടതായും, ഇയാള്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്നും ന്യൂമാഹി എസ്.ഐ ജയേഷ് ബാലന്‍ പറഞ്ഞു. എസ്.ഐമാരായ മുകുന്ദന്‍, കിഷോര്‍, സി.പി.ഒ മാരായ പ്രശാന്ത്, രാജേഷ്, സുഭാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു