തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യ ബന്ധന കരാറുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്ക് ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''കേന്ദ്രമന്ത്രി മുരളീധരന്‍ ഒരു രഹസ്യം കിട്ടിയാല്‍ പോക്കറ്റില്‍ വയ്ക്കുകയാണോ വേണ്ടത്, ഞങ്ങളെ അറിയിക്കേണ്ടെ?. ഇ.എം.സി.സി വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ മുരളീധരനെ അറിയിച്ചിട്ടുണ്ടാകും എന്നാല്‍ ഞങ്ങളെ അറിയിച്ചിട്ടില്ല''- ഇ.പി ജയരാജന്‍ പറഞ്ഞു.
അമേരിക്കന്‍ കമ്പനിയായ ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയിരുന്നുവെന്നും ഇത് കഴിഞ്ഞാണ് ധാരണാപത്രത്തില്‍ സര്‍ക്കാര്‍ ഒപ്പിട്ടതെന്ന് വി. മുരളീധരന്‍ വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് മന്ത്രി മുരളീധരനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ഇ.എം.സി.സിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരറിയിപ്പും ലഭിച്ചിട്ടില്ല. മന്ത്രിമാരുടെ കയ്യില്‍ ഒരു വീഴ്ചയും വന്നിട്ടില്ല. അതുകൊണ്ട് ആരുടെ തലയിലും കെട്ടിവയ്‌ക്കേണ്ട കാര്യമില്ല. വസ്തുതകളെ തെറ്റായി വ്യാഖ്യാനിച്ച് മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇ.പി ജയരാജന്‍ ആരോപിച്ചു. ഇ.എം.സി.സിക്ക് ഭൂമി കൈമാറ്റം ചെയ്തിട്ടില്ല. അതുകൊണ്ട് റദ്ദ് ചെയ്യേണ്ട കാര്യമില്ലെന്നും ഇ.പി വ്യക്തമാക്കി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു