കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ. സുധാകരന് എംപി. താന്‍ പറഞ്ഞതില്‍ ഒരു തെറ്റും കണ്ടെത്താനില്ല. തൊഴിലിനെപ്പറ്റി പറഞ്ഞാല്‍ വിമര്ശനമാകുമോയെന്നും സുധാകരന് മാധ്യമങ്ങളോട് ചോദിച്ചു.
വിഷയത്തില്‍ വിമര്‍ശനം നടത്തിയ ഷാനിമോള്‍ ഉസ്മാനെതിരേയും സുധാകരന് രംഗത്തെത്തി. സിപിഎമ്മുകാര്‍ക്കില്ലാത്ത വിഷമം സഹപ്രവര്‍ത്തകയായ ഷാനിമോള്‍ക്ക് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ഏതെങ്കിലും സിപിഎം നേതാക്കള്‍ പോലും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നും സുധാകരന് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കെ. സുധാകരനെ തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് ചെന്നിത്തല പറഞ്ഞത്.
മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ സുധാകരന് മാപ്പ് പറയണമെന്നാണ് ഷാനിമോള്‍ ഉസ്മാന് ആവശ്യപ്പെട്ടിരുന്നത്. ഇത്തരം പരാമര്‍ശങ്ങളോട് ഒരിക്കലും യോജിക്കാനാവില്ലെന്നാണ് തനിക്ക് കോണ്‍ഗ്രസ് നേതാക്കളോട് പറയാനുള്ളതെന്നും അവര്‍ പറഞ്ഞു.
ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി തലശേരിയില്‍ നടത്തിയ പൊതുയോഗത്തിലാണ് സുധാകരന് അധിക്ഷേപ പരാമര്‍ശം നടത്തിയത്. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന മുഖ്യമന്ത്രി ഇപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്തിരിക്കുന്നു എന്നായിരുന്നു പരാമര്‍ശം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു