സംസ്ഥാനത്തെ 48 അങ്കണവാടികള്‍ക്ക് സ്മാര്‍ട്ട് അങ്കണവാടി പദ്ധതി പ്രകാരം കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
പ്രാരംഭ ശൈശവകാല സംരക്ഷണം നല്‍കുന്നതിനും അങ്കണവാടികളില്‍ എത്തിച്ചേരുന്ന കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിനുമായി അങ്കണവാടികളെ ശിശുസൗഹൃദമാക്കുന്നതിനാണ് നിലവിലുള്ള അങ്കണവാടികള്‍ക്ക് പകരം ഘട്ടം ഘട്ടമായി സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.
സ്വന്തമായി സ്ഥലമുള്ള അങ്കണവാടികള്‍ക്കാണ് സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ രൂപരേഖ പ്രകാരം ആധുനിക രീതിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നത്. 48 അങ്കണവാടികള്‍ക്ക് ഒന്‍പത് കോടി രൂപയാണ് അനുവദിച്ചത്.
10 സെന്റുള്ള 9 അങ്കണവാടികള്‍ക്ക് 25 ലക്ഷം രൂപ വീതവും, അഞ്ച് സെന്റുള്ള ആറ് അങ്കണവാടികള്‍ക്ക് 20 ലക്ഷം രൂപ വീതവും, മൂന്ന് സെന്റുള്ള 30 അങ്കണവാടികള്‍ക്ക് 17 ലക്ഷം രൂപ വീതവും, 1.25 സെന്റുള്ള മൂന്ന് അങ്കണവാടികള്‍ക്ക് 15 ലക്ഷം രൂപ വീതവുമാണ് വകയിരുത്തിയത്.
ഇതിന് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായ 5.74 കോടി രൂപയുമടക്കം ആകെ 14.74 കോടി രൂപ വിനിയോഗിച്ചാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മ്മിക്കുന്നത്.
അങ്കണവാടി കെട്ടിടങ്ങളുടെ രൂപകല്‍പന മുതല്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വരെയുള്ള എല്ലാകാര്യങ്ങളിലും ശ്രദ്ധിച്ചാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. വ്യത്യസ്ത വിസ്തൃതിയിലുള്ള ആറ് അങ്കണവാടി കെട്ടിടങ്ങളുടെ പ്ലാനുകളാണ് തയ്യാറാക്കിയത്.
ഒന്നര സെന്റ് മുതല്‍ 10 സെന്റ് വരെ സ്ഥലത്തിന് അനുയോജ്യമാകുന്ന രീതിയിലാണ് കെട്ടിടം ഡിസൈന്‍ ചെയ്തത്. 10 സെന്റ്, ഏഴര സെന്റ് സ്ഥലമുള്ള അങ്കണവാടികള്‍ക്ക് ഉദ്യാനം, ഇന്‍ഡോര്‍ ഔട്ട് ഡോര്‍ കളിസ്ഥലങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു