കോവിഡ് ആശങ്കകള്‍ക്കിടയിലും മാനദണ്ഡങ്ങള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ എത്തിത്തുടങ്ങിയത് പുതുവര്‍ഷത്തില്‍ ജില്ലയ്ക്ക് പ്രതീക്ഷപകരുകയാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതോടെ കഴിഞ്ഞ ഒക്ടോബറിലാണ് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുറന്നത്. ഒന്നരലക്ഷത്തോളം സഞ്ചാരികള്‍ ഡിടിപിസിയുടെയും വനംവകുപ്പിന്റെയും ടൂറിസം കേന്ദ്രങ്ങളിലെത്തി. പരിമിതമായ രീതിയിലാണ് സഞ്ചാരികള്‍ എത്തിയതെങ്കിലും ഡിടിപിസിക്ക് രണ്ട് മാസംകൊണ്ട് 54.62 ലക്ഷം വരുമാനവുമുണ്ടായി. സഞ്ചാരികളുടെ വരവ് ജില്ലയിലെ വ്യാപാര കേന്ദ്രങ്ങളിലും റിസോര്‍ട്ട് മേഖലയിലും ഉണര്‍വുണ്ടാക്കി. കൂടുതലും ആഭ്യന്തര ടൂറിസ്റ്റുകളാണ് വരുന്നത്. പൂക്കോട് തടാകം, എടക്കല്‍ ഗുഹ, കുറവ(ദ്വീപിന് പുറത്ത് ചങ്ങാട സവാരിയും ബോട്ട് സര്‍വീസും), മാനന്തവാടി പഴശ്ശി പാര്‍ക്ക്, മാവിലാംതോട് പഴശ്ശി സ്മാരകം, പ്രിയദര്‍ശിനി ടീ എന്‍വയോണ്‍സ്, കര്‍ളാട്, കാന്തന്‍പ്പാറ വെള്ളച്ചാട്ടം, അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം, ബാണാസുര സാഗര്‍ ഹൈഡല്‍ ടൂറിസം, മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങള്‍ എന്നിവയാണ് തുറന്നിട്ടുള്ളത്. കാര്‍ഷികരംഗം കഴിഞ്ഞാല്‍ ജില്ലയിലെ പ്രധാന വരുമാന സ്രോതസാണ് ടൂറിസം. ടൂറിസം വകുപ്പിന്റെ ഇടപെടലില്‍ ടൂറിസം കേന്ദ്രങ്ങളില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. എല്ലാ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. സാഹസിക സഞ്ചാരികള്‍ക്കായി ഒരുക്കിയ ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍ ടൂറിസം പദ്ധതി കഴിഞ്ഞമാസമാണ് തുറന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവേശനവും ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും. സന്ദര്‍ശകരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. 65 വയസിന് മുകളിലും 10 വയസില്‍ താളെയുള്ളവര്‍ക്കും പ്രവേശനമില്ല. ഓണ്‍ലൈനായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു