കണ്ണൂർ: കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ട്രോമ കെയർ യൂനിറ്റ് ഒന്നാംഘട്ട പ്രവൃത്തി 45 ദിവസത്തിനകം തുടങ്ങാനാവുമെന്ന് മന്ത്രി കെ.കെ. ശൈലജ. നിയമസഭയിൽ ടി.വി.രാജേഷ് എം.എൽ.എയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ട്രോമ കെയർ ഒന്നാം ഘട്ടത്തിന് സാങ്കേതിക അനുമതി നൽകി ടെൻഡർ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് ഹരിത ചട്ട പ്രകാരം പുതിയ ബിൽഡിങ്ങിന് ജി.എച്ച്.ആർ.ഐ.എച്ച്.എ ത്രീ സ്റ്റാർ അംഗീകാരം ലഭിക്കുന്നതിനാവശ്യമായ ഭേദഗതികൾ വരുത്തുകയും ഇത് പ്രകാരമുള്ള അധിക സാമ്പത്തിക അനുമതി വാങ്ങിയിരിക്കണമെന്നും 3.11.2020ൽ സാമ്പത്തിക അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിൽ കിഫ്ബി നിർദേശിച്ചിരുന്നു. ഇത് പ്രകാരം അധിക സാമ്പത്തിക അനുമതി ലഭ്യമാക്കുന്നതിനുള്ള ശിപാർശ വാപ്കോസ് കിഫ്ബിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ച് 45 ദിവസത്തിനുള്ളിൽ പ്രവൃത്തികൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ ഏറ്റെടുത്ത കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബിയിൽപെടുത്തി നവീകരിക്കുന്നതിനായി കഴിഞ്ഞ വർഷം ജനുവരി 24ന് സർക്കാർ 124.95 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി ട്രോമ കെയർ ബ്ലോക്കിൻെറ നിർമാണം (ഒന്നാം ഘട്ടം 57.69 കോടി, രണ്ടാം ഘട്ടം 37.47 കോടി), നിലവിലുള്ള കെട്ടിടങ്ങളുടെ നവീകരണം (29.78 കോടി), എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതി നടത്തിപ്പിനായി ചുമതലപ്പെടുത്തിയിട്ടുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ വാപ്കോസ് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി കിഫ്ബിയിൽ സമർപ്പിച്ചു. ഇതിൻെറ അടിസ്ഥാനത്തിൽ ട്രോമ കെയർ ബ്ലോക്ക് ഒന്നാം ഘട്ടത്തിന് 51.29 കോടി രൂപക്കുള്ള സാമ്പത്തിക അനുമതി 3.11.2020ൽ കിഫ്ബിയിൽ നിന്ന് ലഭിച്ചതായും മന്ത്രി പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു