കണ്ണൂർ: നവീകരണത്തിൻ്റെ ഭാഗമായി ഡിസംബർ 18ന് അടച്ച കൊടുവള്ളി – കാൽടെക്സ് ദേശീയപാത ബുധനാഴ്ച പൂർണ്ണ തോതിൽ തുറന്നു. 26 ദിവസം നീണ്ട് നിന്ന പ്രവൃത്തി പൂർത്തിയാക്കി ബുധനാഴ്ച രാവിലെ 10 മുതലാണ് വാഹനങ്ങൾ ദേശീയപാത വഴി കടത്തിവിട്ടത്. താഴെ ചൊവ്വയിൽ അടക്കം 30 മീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലും നിർമ്മിക്കുന്ന രണ്ട് ബസ് ബേയുടെ പണി വ്യാഴാഴ്ച പൂർത്തിയാവും.
കാൽടെക്സ്- താഴെ ചൊവ്വ ഗേറ്റ്, താഴെ ചൊവ്വ ഗേറ്റ് -നടാൽ ഗേറ്റ്, നടാൽ ഗേറ്റ് -കൊടുവള്ളി എന്നിങ്ങനെ മൂന്ന് റീച്ചുകളായാണ് ദേശീയപാത നവീകരണം നടത്തിയത്. ഇതിൽ ആദ്യത്തെയും മൂന്നാമത്തെയും റീച്ചുകൾ ജർമൻ സാങ്കേതിക വിദ്യയായ കോൾഡ് മില്ലിങ് ഉപയോഗിച്ചുള്ള ടാറിങ്ങാണ് നടത്തിയത്. താഴെ ചൊവ്വ ഗേറ്റ് മുതൽ നടാൽ ഗേറ്റ് വരെ മെക്കാഡം ടാറിങ്ങാണ് നടത്തിയത്. ഇതിൻ്റെ രണ്ടാംഘട്ടമായ ബിറ്റുമിൻ കോൺക്രീറ്റ് പ്രവൃത്തി ഉടൻ പൂർത്തിയാക്കും. താഴെ ചൊവ്വ ഗേറ്റ് മുതൽ നടാൽ ഗേറ്റ് വരെ മിനുക്കുപണി നടത്തുമ്പോൾ വാഹനങ്ങൾ ബൈപാസ് വഴി പോകുമെന്നതിനാൽ ഗതാഗതക്കുരുക്കുണ്ടാവാൻ ഇടയില്ല. നടാൽ ഗേറ്റ് -കൊടുവള്ളി റീച്ചിൽ എടക്കാട് പെട്രോൾ പമ്പ് മുതൽ 2 കിലോമീറ്റർ ദൂരത്തിൽ നടത്താനുണ്ടായിരുന്ന അവസാനവട്ട മിനുക്കുപണി ബുധനാഴ്ച ആരംഭിച്ചു.
കഴിഞ്ഞ മാസം 28ന് ആരംഭിച്ച താഴെ ചൊവ്വ മുതൽ ചേംബർ ഓഫ് കോമേഴ്സ് വരെയുള്ള രണ്ടാംഘട്ട ടാറിങ് മിനുക്കുപണികളടക്കം പൂർത്തിയായതോടെ നടാൽ ഗേറ്റിനും കാൽടെക്സിനും ഇടയിലെ ഗതാഗതം പഴയ പോലെയായി. പണി നടക്കുന്നതിനാൽ തലശ്ശേരി, കൂത്തുപറമ്പ് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ തോട്ടട ജെ.ടി.എസ് ജങ്ഷൻ-കണ്ണൂർ സിറ്റി വഴിയും മട്ടന്നൂർ ഭാഗത്തെ വാഹനങ്ങൾ മുണ്ടയാട് സ്റ്റേഡിയം വഴിയും തിരിഞ്ഞാണ് നഗരത്തിലെത്തിയിരുന്നത്. ഇത് പലപ്പോഴും കണ്ണൂർ സിറ്റി, മുണ്ടയാട് സ്റ്റേഡിയം ജങ്ഷൻ ഭാഗങ്ങളിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു.
ടാറിങ് കഴിഞ്ഞ ഭാഗത്ത് സുരക്ഷ മുൻകരുതലിൻ്റെ ഭാഗമായി സീബ്രാ ലൈൻ വരയലും ഡിവൈഡർ മാർക്കിങ്ങും സ്റ്റെഡ് വെക്കലും ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് ദേശീയപാത വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ ടി. പ്രശാന്ത് പറഞ്ഞു. ഭൂഗർഭ കേബിളിടുന്നതിൻ്റെ ഭാഗമായി കെ.എസ്.ഇ.ബി കുഴിച്ച കുഴികൾ നികത്തുന്ന പണി അടക്കം പൂർത്തിയാക്കി നേരത്തെ പറഞ്ഞ ദിവസം തന്നെ റോഡ് തുറന്നു കൊടുക്കാനായെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു