
പത്തനംതിട്ട: തിരുവല്ലയില്‍ പ്രഭാത സവാരിക്കിറങ്ങിയവരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നഗരത്തില്‍ രണ്ടിടത്തായാണ് ആക്രമണമുണ്ടായത്. മാരുതി ഓമ്നി വാനിലെത്തിയ സംഘം പ്രഭാത സവാരിക്കിറങ്ങിയവരെ ആക്രമിക്കുകയായിരുന്നു. പുലര്‍ച്ചെ 4.30-നും അഞ്ചിനും ഇടയിലായിരുന്നു സംഭവം. തിരുവല്ല മതില്‍ ഭാഗത്ത് റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ കാവുംഭാഗം സ്വദേശി രാജന് നേരേയാണ് ആദ്യം ആക്രമണമുണ്ടായത്.
പിന്നാലെ അമ്പിളി ജങ്ഷന് സമീപം പെരിങ്ങര സ്വദേശി മുരളീധരക്കുറുപ്പിന് നേരേയും ആക്രമണമുണ്ടായി. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം വാനിലെത്തിയ സംഘത്തില്‍ ഒരു യുവതിയും ഉണ്ടായിരുന്നു. ഇവരെ നാട്ടുകാര്‍ വാഹനം തടഞ്ഞ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. വാഹനത്തില്‍നിന്ന് വലിച്ചെറിഞ്ഞ മാരകായുധവും കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊല്ലം പാരിപ്പള്ളി സ്വദേശിയുടേതാണ് വാഹനമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെക്കുറിച്ച് പൊലീസിന് സൂചനകള്‍ ലഭിച്ചതായാണ് വിവരം. അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു