കൊച്ചി: ഏറെ നാളത്തെ സ്വപ്നം സാക്ഷാത്കരിക്കുന്നതിെൻറ സന്തോഷത്തിലാണ് ട്രാൻസ്ജെൻഡർ സംരംഭക സജ്ന ഷാജി. ലോക്ഡൗൺ കാലത്ത് തെരുവിൽ ബിരിയാണി വിൽപന നടത്തുന്നതിനിടെ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിനിരയായ സജ്നയുടെ സ്വന്തം ഹോട്ടലെന്ന ആഗ്രഹമാണ് സഫലമായത്.
എറണാകുളം ആലുവ-പറവൂർ റോഡിൽ മാളികംപീടികയിലുള്ള സജ്നാസ് കിച്ചൻ എന്ന ഹോട്ടൽ ജനുവരി രണ്ടിന് തുറന്ന് പ്രവർത്തിക്കും. ഹോട്ടലിനായി പണം നൽകിയ നടൻ ജയസൂര്യയും സജ്നയുടെ മാതാവ് ജമീലയും ചേർന്നാണ് ഉദ്ഘാടനം ചെയ്യുക.
ഒക്ടോബറിൽ തൃപ്പൂണിത്തുറയിലെ റോഡരികിൽ ബിരിയാണി വിൽപന നടത്തുന്നതിനിടെ ചിലർ സജ്നയെയും സംഘത്തെയും തടസ്സപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ദുരനുഭവം ഫേസ്ബുക്ക് ലൈവിലൂടെ സജ്ന ലോകത്തോട് പങ്കുവെച്ചു. തുടർന്ന് നിരവധിപേർ പിന്തുണയറിയിക്കുകയും ആരോഗ്യമന്ത്രി കെ.കെ. ശൈലജ, നടൻ ജയസൂര്യ തുടങ്ങിയവർ സഹായ വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. പിന്നാലെ നിരവധി വിവാദങ്ങളുയരുകയും മനംമടുത്ത് സജ്ന ആത്മഹത്യ ശ്രമം നടത്തുകയും ചെയ്തു. അന്ന് ജയസൂര്യ നൽകിയ വാഗ്ദാനമാണ് ഇന്ന് പാലിക്കപ്പെട്ടത്. അദ്ദേഹം നൽകിയ തുകയാണ് ഹോട്ടലിെൻറ വാടക അഡ്വാൻസായി നൽകിയത്.
ട്രാൻസ്ജെൻഡർ സമൂഹത്തിൽ സജ്നയുടെ അമ്മയായ രഞ്ജുമോൾ ഉൾപ്പെടെ നാല് ജീവനക്കാർ ഹോട്ടലിലുമുണ്ട്. മൂന്നോ നാലോ ട്രാൻസ്ജെൻഡേഴ്സിനും ജോലി നൽകും. ജയസൂര്യയോടും ഒപ്പം നിന്ന എല്ലാവരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്ന് സജ്ന പറഞ്ഞു. ഒപ്പം, മന്ത്രി കെ.കെ. ശൈലജ ഇടപെട്ട് വനിത വികസന കോർപറേഷൻ മുഖേന തരാമെന്ന് ഉറപ്പുപറഞ്ഞ വായ്പ നിഷേധിക്കപ്പെട്ടതിലെ പ്രതിഷേധവും അവർ പങ്കുവെച്ചു. വിവാദങ്ങളിൽപ്പെട്ടവർക്ക് വായ്പ നൽകാനാവില്ലെന്ന നയമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു