വോട്ടെടുപ്പിനിടെ വടക്കൻ കേരളത്തിൽ പലയിടത്തും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തു. നാദാപുരത്ത് ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. മലപ്പുറത്ത് ഇടത് – വലത് സംഘർഷത്തിൽ യുഡിഎഫിന്‍റെ വനിതാസ്ഥാനാർത്ഥിക്ക് പരിക്കേറ്റു. കോഴിക്കോട് നാദാപുരത്ത് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. കൊടിയത്തൂരിൽ വെൽഫയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടി.
പരിയാരത്ത് ബൂത്ത് ഏജന്‍റിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതിയുയർന്നു. ആന്തൂരിൽ സിപിഎം – ലീഗ് സംഘർഷമുണ്ടായതിനെത്തുടർന്ന് അൽപസമയം വോട്ടെടുപ്പ് തടസ്സപ്പെട്ടു. കണ്ണൂർ പാണപ്പുഴയിലടക്കം ചിലയിടങ്ങളിൽ കള്ളവോട്ടിന് ശ്രമമുണ്ടായെന്ന പരാതിയുയർന്നു. ഇതിൽ ഒരാളെ പൊലീസ് പിടികൂടി. കണ്ണൂര്‍ കടന്നപ്പള്ളിയിൽ കള്ള വോട്ട് ചെയ്യാൻ ശ്രമിച്ച ലീഗ് പ്രവര്‍ത്തകനാണ് പിടിയിലായത്.
കണ്ണൂർ മുഴക്കുന്നിൽ ആറ് ബോംബുകൾ പിടികൂടി. കോഴിക്കോട് ബേപ്പൂരില്‍ വോട്ടുചെയ്ത് മടങ്ങിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. ബേപ്പൂര്‍ സ്വദേശി ദേവിയാണ് മരിച്ചത്. മലപ്പുറം പള്ളിക്കലില്‍ ബുത്ത് ഏജന്‍റ് മരിച്ചു. പള്ളിക്കല്‍ പഞ്ചായത്ത് 19ആം വാര്‍ഡ് യുഡിഎഫ് ഏജന്‍റായിരുന്ന അസൈന്‍ സാദിഖാണ് മരിച്ചത്.
കോഴിക്കോട് കോടഞ്ചേരിയില്‍ ബൂത്തിലേക്ക് വരുന്ന വഴി സ്ഥാനാർത്ഥിയെ കാട്ടു പന്നി കുത്തി. കോടഞ്ചേരി പഞ്ചായത്ത് പത്തൊൻപതാം വാർഡ് ബിജെപി സ്ഥാനാർഥി വാസു കുഞ്ഞനെയാണ് കാട്ടുപന്നി കുത്തിയത്. ഇദ്ദേഹത്തെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ പെരുമ്പയിൽ പ്രിസൈഡിങ്ങ് ഓഫീസര്‍ കുഴഞ്ഞൂവീണു. ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. വിവിധ ജില്ലകളിലായി ചിലയിടങ്ങളില്‍ വോട്ട് യന്ത്രം തകരാറിലായത് പോളിങ്ങിനെ ബാധിച്ചു. ഇവിടങ്ങളില്‍ യന്ത്രത്തകരാറ് പരിഹരിച്ച് പോളിങ്ങ് തുടർന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു