കണ്ണൂർ കോർപ്പറേഷനിലെ മേയറെ സംബന്ധിച്ച് യുഡിഎഫിൽ അനിശ്ചിതത്വം തുടരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, ഡിസിസി സെക്രട്ടറി ടി.ഒ മോഹനൻ എന്നിവരാണ് അന്തിമ പട്ടികയിൽ ഉള്ളത്. മുൻ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷിന് വേണ്ടിയും ഒരു വിഭാഗം രംഗത്തുണ്ട്. ഇന്ന് കോൺഗ്രസ് കൗൺസിലർമാർക്കിടയിൽ ഇത് സംബന്ധിച്ച അഭിപ്രായ വോട്ടെടുപ്പ് നടത്താനാണ് ഡിസിസിയുടെ തീരുമാനം
കോർപറേഷൻ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, കണ്ണൂരിൽ മേയർ ആരാണെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കെ.പി.സി.സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജിന്‍റെ പേരായിരുന്നു ആദ്യം മുതൽ മേയർ സ്ഥാനത്തേക്ക് ഉയർന്നു കേട്ടത്. എന്നാൽ ഡെപ്യൂട്ടി മേയർ സ്ഥാനവും മേയർ സ്ഥാനവും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നൽകുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ എതിർപ്പുയർന്നതോടെ ആണ് മറ്റ് പേരുകൾ പരിഗണനക്കെടുത്തത്.
കോൺഗ്രസിന്‍റെ മുൻ പാർലമെന്‍ററി പാർട്ടി നേതാവ് ടി.ഒ മോഹനന്‍റെ പേരിനാണ് മുഖ്യ പരിഗണന. ഇതിനിടെ മുൻ ഡെപ്യൂട്ടി മേയറായ പി.കെ രാഗേഷിന് വേണ്ടി എസ്.എൻ.ഡി.പിയിലെ ഒരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട് . എന്നാൽ നാല് വർഷം എൽ.ഡി.എഫിനൊപ്പം ഭരണം പങ്കിട്ട പി.കെ രാഗേഷിനെ മേയറാക്കുന്നതിനോട് കോൺഗ്രസിലെ വലിയ വിഭാഗത്തിന് എതിർപ്പുണ്ട്. ഇക്കാര്യം ജില്ലാ നേതൃത്വത്തെ ഇവർ രേഖാമൂലം അറിയിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ ടി.ഒ മോഹനനാണ് കൂടുതൽ സാധ്യത.
അന്തിമ തീരുമാനത്തിന് മുൻപ് കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർമാരുടെ മനസ്സറിയാനാണ് പാർട്ടി നേതൃത്വത്തിന്‍റെ തീരുമാനം. 20 കോൺഗ്രസ് അംഗങ്ങളുടെയും യോഗം ചേർന്ന് ഇന്ന് അഭിപ്രായം ആരായും. കെ.പി.സി.സി നേതൃത്വത്തിന്‍റെ അനുമതിയോടെയായിരിക്കും അന്തിമ പ്രഖ്യാപനം. സംസ്ഥാനത്ത് യു.ഡി.എഫിന് ഭരണം ലഭിച്ച ഏക കോർപ്പറേഷനിൽ വിവാദങ്ങൾക്ക് ഇട നൽകാതെ മേയറെ കണ്ടെത്തണമെന്നാണ് നേതൃത്വത്തിന്‍റെ നിർദേശം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു