ഇത് ഒരു ഓല ടാക്കീസിന്റെ കഥയാണ്.ഒറ്റയാൾ പോരാട്ടം നടത്തുന്ന ഒരാളിന്റേയും ..കണ്ണൂരിലെ കൂത്തുപറമ്പിൽ നിന്നും ഏഴ് കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ചാൽ വേങ്ങാട് എന്ന ഒരു ചെറിയ ഉൾഗ്രാമത്തിലെത്തും അവിടെ ആ ഗ്രാമത്തിന്റെ വിശുദ്ധി പോലെ ഗതകാല പ്രൗഢി വിളിച്ചോതി ഒരു ഓല ടാക്കീസ് ഉണ്ട്.എന്നും മുടങ്ങാതെ ഓരോ ഷോയ്ക്കും ആളുകളെത്തുന്ന ആള് കുറവാണ് എന്നു പറഞ്ഞ് വന്നവരെ തിരിച്ചുവിടാത്ത ഗ്രാമത്തിന്റെ സ്വന്തം ' റാണി' ടാക്കീസ്.
P.ശ്രീധരൻ എന്ന സിനിമാപ്രേമി 1981 ൽ ആരംഭിച്ച സ്ഥാപനം. അന്ന് 400 സീറ്റുകളുമായി ആദ്യ ഷോ കളിച്ച ടാക്കീസിലെ ആദ്യ ചിത്രം 'ലാവ' ആയിരുന്നു.
അന്ന് അഞ്ചാം വയസ്സിൽ ഉടമസ്ഥനായ അച്ഛന്റെ കയ്യും പിടിച്ച് ആദ്യ ഷോ കാണാൻ പോയത് ശ്രീജിത്തിന് ഇപ്പോഴും വ്യക്തമായ ഓർമ്മ...
പി. ശ്രീജിത്ത് ...
റാണി ടാക്കീസിന്റെ എല്ലാമെല്ലാമാണ് അന്നത്തെ ആ അഞ്ചു വയസ്സുകാരൻ ഇപ്പോൾ ..സിനിമ കാണാൻ എത്തുന്നവർക്ക് ടിക്കറ്റ് നൽകി ഡോറിൽ ആളെ കയറ്റി വിട്ട്, അത് കഴിഞ്ഞ് ക്യാബിനിൽ എത്തി പ്രൊജക്ടർ ഓപ്പറേറ്റ് ചെയ്ത് ഷോ കഴിഞ്ഞ് ആളുകൾ മടങ്ങുമ്പോൾ ടാക്കീസ് ക്ലീൻ ചെയ്തിട്ടാണ് ഈ ഉടമസ്ഥൻ മടങ്ങുന്നത്.
ശരിക്കുംഒറ്റയാൾ പോരാട്ടം.
ഇപ്പോൾ 250 സീറ്റുകൾ ഉള്ള റാണി ടാക്കീസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ ചിത്രം ' പുലി മുരുകൻ' ആണ്. 28 ദിവസം. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും അത് തന്നെ. 50 രൂപയാണ് നിലവിൽ ടിക്കറ്റ് ചാർജ്ജ് !
ഷോകളിക്കേണ്ട ചിത്രം ചാർട്ട് ചെയ്ത് വിതരണക്കമ്പനി ഓഫീസിലെത്തി റേറ്റ് സംസാരിച്ചുറപ്പിച്ച് പോസ്റ്റർ വാങ്ങിപ്പോകുന്നത് ശ്രീജിത്ത് തന്നെ.
അന്നും, ഇന്നും' റാണി ' യിൽ ക്യാന്റീൻ ഇല്ല. പണ്ട്കാലത്ത് ഇടവേളയിൽ നിലക്കടലപ്പൊതി വിൽപ്പന ഉണ്ടായിരുന്നു. അന്ന് തിയറ്റിൽ പോസ്റ്റർ ഒട്ടിച്ചിരുന്ന സദാനന്ദനായിരുന്നു കച്ചവടം. ഇപ്പോൾ അതില്ല. ഹയർ അടിസ്ഥാനത്തിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.
ഏത് ചിത്രമായാലും, വലിയ ചിത്രമോ,ചെറിയ ചിത്രമോ
ഏതോ ആവട്ടെ,പ്രദർശനംഹയർ അടിസ്ഥാനത്തിൽ...
അത് കൊണ്ട് തന്നെ അവിടെയെത്തുന്ന ആർക്കുംഷോ ഇല്ല എന്നു പറഞ്ഞു മടങ്ങിപ്പോവേണ്ടി വരുന്നില്ല.
അഞ്ച് പേരെങ്കിലും കാണാനുണ്ടെങ്കിൽ ഷോ കളിച്ചിരിക്കും. അഞ്ചരക്കണ്ടി വട്ടിപ്രം,കണവക്കൽ,കോയിലോട്,കണ്ണാടി വെളിച്ചം,കിഴല്ലൂർ,പാലാ ബസ്സാർ... തുടങ്ങി ,ടാക്കീസിന്റെ അൻപത് കിലോമീറ്റർ ചുറ്റളവിൽറാണിയിലെ സിനിമയുടെ പോസ്റ്റർ ഉണ്ടാവും.പോസ്റ്റർ ഒട്ടിക്കുന്നതും,ഉടമസ്ഥനായ ശ്രീജിത്ത് തന്നെ. അഞ്ചാം വയസ്സിൽ അച്ഛൻ കൈ പിടിച്ച് കയറ്റിയ ടാക്കീസിൽ അച്ഛന് പ്രായാധിക്യമായതോടെയാണ് ശ്രീജിത്ത് ധൈര്യപൂർവ്വം ഈ വൺമാൻ ഷോ കളിച്ചു നോക്കിയത്.ആ ഷോ പക്ഷേ പരാജയപ്പെട്ടില്ല..
കോവിഡ് കാലം കഴിയുമ്പോൾ സ്വന്തം ടു വീലറിൽ പോസ്റ്ററും, പശയുമായി ശ്രീജിത്ത് ഇറങ്ങും,
റാണിയിലെ തിരശ്ശീലയിലെ പുതിയ ചിത്രത്തിന്റെ വരവറിയിച്ചു കൊണ്ട്...
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു