ന്യൂഡൽഹി:പ്രതിഷേധം അലയടിച്ച രണ്ടുദിവസത്തിനുശേഷം മാധ്യമങ്ങൾക്കായി യു.പി. സർക്കാർ ഹാഥ്റസിലേക്കുള്ള വഴി തുറന്നുകൊടുത്തു. ആയിരത്തിലേറെ പോലീസുകാരാൽ ബന്ദിയാക്കപ്പെട്ട നിലയിലായിരുന്നു കൂട്ടബലാത്സംഗത്തിനിരയായി ഇരുപതുകാരി കൊല്ലപ്പെട്ട ബോൽഗഡി ഗ്രാമം. അവിടെ ഈ മാസം 31 വരെ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കയാണ്. മാധ്യമങ്ങളെപ്പോലും പ്രവേശിപ്പിക്കാതെ ബലാത്സംഗക്കൊലയിലെ സത്യം മൂടിവെക്കാൻ ശ്രമിക്കുകയാണെന്നാണ് യോഗി ആദിത്യനാഥ് സർക്കാരിനുനേരെയുള്ള വിമർശനം.
ദളിത് യുവതിയെ ബലാത്സംഗംചെയ്ത് കൊന്നതിനുപിന്നിൽ ജാതിവെറിയാണെന്ന സംശയം ബലപ്പെട്ടുകഴിഞ്ഞു. ഗ്രാമത്തിലെ അറുനൂറോളം കുടുംബങ്ങളിൽ ഈ യുവതിയുടേതടക്കം 15 ദളിത് വീടുകളേയുള്ളൂ. ബാക്കിയെല്ലാം ഠാക്കൂർ-ബ്രാഹ്മണ വിഭാഗക്കാരുടേതാണ്. ഠാക്കൂർ ഗ്രാമത്തിൽ ജനിച്ചതാണ് മകളുടെ ഭാഗ്യക്കേടെന്ന് അമ്മയും, ഇനിയും അക്രമമുണ്ടാവുമെന്നതിനാൽ താമസംമാറുകയാണെന്ന് സഹോദരനും പ്രതികരിച്ചത് ജാതിവിവേചനത്തിലേക്കാണ് വിരൽചൂണ്ടുന്നത്. എന്നാൽ, ബലാത്സംഗംനടന്നിട്ടില്ലെന്നും ജാതിസ്പർധവളർത്താൻ വിഷയം വഴിതിരിച്ചുവിട്ടെന്നുമാണ് എ.ഡി.ജി.പി. പ്രശാന്ത് കുമാറിന്റെ പ്രതികരണം.
ഠാക്കൂർ വിഭാഗക്കാരനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഠാക്കൂർമാർ കുറ്റാരോപിതരായ സംഭവത്തിൽ യുവതിയുടെ വീട്ടുകാരെ കാണാൻ മാധ്യമങ്ങളെയും പ്രതിപക്ഷനേതാക്കളെയും അനുവദിക്കാത്തതാണ് സർക്കാരിനുനേരെ ചോദ്യങ്ങളുയർത്തുന്നത്.
* ജില്ലാ അതിർത്തികൾ പോലീസ് അടച്ചു
* ബോൽഗഡി ഗ്രാമത്തിന്റെ രണ്ടുകിലോമീറ്റർ ഇപ്പുറം ബാരിക്കേഡുകൾ നിരത്തി ഗതാഗതം തടഞ്ഞു. യുവതിയുടെ വീട്ടിലേക്കെത്താൻ കഴിയുന്ന വയലുകളിലും മൺപാതകളിലുമെല്ലാം പോലീസിനെ കാവൽ നിർത്തി.
* മാധ്യമങ്ങളോടു സംസാരിക്കാൻ അനന്തരവനെ പറഞ്ഞയച്ചയാളെ ജില്ലാ മജിസ്ട്രേറ്റ് മർദിച്ചു. ഇയാൾ ബോധരഹിതനായി. കുടുംബാംഗങ്ങൾക്ക് പോലീസുകാരുടെ ഭീഷണി.
* മാധ്യമങ്ങളെ വിലക്കിയത് എസ്.ഐ.ടി. അന്വേഷണം നടക്കുന്നുവെന്ന പേരിൽ. കോവിഡ് സാധ്യതയുണ്ടെന്നും അധികൃതരുടെ ന്യായീകരണം. ഇതിനൊന്നും ഔദ്യോഗിക വിശദീകരണങ്ങളില്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു