ഇരിട്ടി:സമ്പർക്കത്തിലൂടെ കോവിഡ് സമൂഹവ്യാപനം രൂക്ഷമായതോടെ ഇരിട്ടി നഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസും നഗരസഭാ ആരോഗ്യ വിഭാഗവും. നഗരസഭയിലെ ഇരിട്ടി നഗരം ഉൾപ്പെടെയുന്ന ഒൻപതാം വാർഡിലും മറ്റു വാർഡുകളിലും നിരവധി പേരാണ് സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റവായി ചികിത്സയിലുള്ളത്. കണ്ടെയ്‌ൻമെൻറ് സോണാക്കി അടച്ചിടാൻ നിർദ്ദേശിച്ച നഗരസഭയിലെ ഇരിട്ടി നഗരം ഉൾക്കൊള്ളുന്ന ഒൻപതാം വാർഡ് നഗരസഭാ സേഫ്റ്റി കമ്മിറ്റിയുടെ ശുപാർശ പ്രകാരം മൈക്രോസോണാക്കി കഴിഞ്ഞ ദിവസം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇളവ് ചെയ്ത് നൽകിയിരുന്നു. നഗരസഭക്ക് ചുറ്റുമുള്ള എല്ലാ മലയോര പഞ്ചായത്തുകളിലും നിത്യവും രോഗ ബാധിതരുടെ എണ്ണം കൂടി വരികയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളും കർശന നിർദ്ദേശങ്ങളുമായി പോലീസും ആരോഗ്യ വകുപ്പും രംഗത്തെത്തിയത്. ഇരിട്ടി സി ഐ എ. കുട്ടികൃഷ്ണൻ, എസ് ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. കുഞ്ഞിരാമൻ, ജെ എച്ച് ഐ അനിത എന്നിവരടങ്ങുന്ന സംഘമാണ് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി കടയുടമകൾക്ക് കർശന നിർദ്ദേശങ്ങൾ നൽകിയത് . കൃത്യതയോടെ സാനിറ്ററൈസർ വെക്കുക, ഇടപാടുകാരുടെ രജിസ്റ്റർ സൂക്ഷിക്കുക, തൊഴിലാളികൾ മാസ്ക്ക്, കൈയ്യുറകൾ എന്നിവ ധരിക്കുക , കടയ്ക്കുള്ളിൽ കൃത്യമായ രീതിയിൽ സാമൂഹിക അകലം പാലിക്കുക തുടങ്ങിയവഅടങ്ങുന്ന നിർദ്ദേശങ്ങളാണ് നൽകിയത്. ഇവ കൃത്യമായി പാലിക്കാത്ത ചില കടകൾ കണ്ടെത്തുകയും ഇവർക്ക് താക്കീത് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും കർശന പരിശോധന നടത്തുമെന്നും നിർദ്ദേശങ്ങൾ പാലിക്കാത്ത കടകളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്നും സി ഐ എ. കുട്ടികൃഷ്ണനും, എച്ച് ഐ കെ. കുഞ്ഞിരാമനും അറിയിച്ചു.
അതേസമയം ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ മാസ്‌ക് ധരിക്കാതെയും മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടും പ്രവർത്തിച്ച 11 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 2500 രൂപ പിഴ ഈടാക്കുകയും ചെയ്തു.കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള നഗരസഭാ സുരക്ഷാ സമിതിയുടെ തീരുമാനത്തിന്റെ ഭാഗമായിരുന്നു പരിശോധന. നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മാസ്‌ക്ക ധരിക്കാതെയും മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ജീവനക്കാരേയും കണ്ടെത്തിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു