തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂളുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കിഫ്ബിയില്‍ നിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് നാല് കെട്ടിടങ്ങളും മൂന്ന് കോടി രൂപ ചെലവഴിച്ച് 20 കെട്ടിടങ്ങളും പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് 62 കെട്ടിടങ്ങളും നബാര്‍ഡിന്റെ സഹായം ഉപയോഗിച്ച് നാല് കെട്ടിടങ്ങളുമാണ് നിര്‍മ്മിച്ചത്. കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറണ്‍സിലൂടെ മുഖ്യമന്ത്രി നിര്‍വഹിച്ചു.
പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ട് വീതവും എറണാകുളത്ത് മൂന്ന്, വയനാട്ടില്‍ നാലും ഇടുക്കിയില്‍ അഞ്ചും കൊല്ലത്തും പാലക്കാടും ആറ് വീതവും കോഴിക്കോട് ഏഴും മലപ്പുറത്ത് ഒന്‍പതും തിരുവനന്തപുരത്തും ആലപ്പുഴയിലും പത്ത് വീതവും തൃശൂരില്‍ പതിനൊന്നും കണ്ണൂരില്‍ പന്ത്രണ്ടും സ്‌കൂള്‍ കെട്ടിടങ്ങളാണ് നിര്‍മ്മിച്ചത്.
പണ്ട് പൊതുവിദ്യാലയങ്ങള്‍ അടഞ്ഞുപോകുന്നതിനെക്കുറിച്ചായിരുന്നു പൊതുസമൂഹം ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുന്നു. ഇവിടെ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ മുന്ന് വര്‍ഷത്തെ കണക്കെടുത്താല്‍ അഞ്ച് ലക്ഷം വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് പുതുതായി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ കോവിഡ് 19 ഉയര്‍ത്തിയ പ്രതിസന്ധിയുണ്ട്. സ്‌കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുന്ന സമയത്ത് അവ ആരംഭിക്കാമെന്നാണ് കാണുന്നത്. ഈ ഘട്ടത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. ഇതിന് നാടിന്‍െ്‌റയാകെ സഹകരണമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു