പയ്യന്നൂർ/ചെറുപുഴ: കാലവർഷക്കെടുതികൾക്കൊപ്പം വന്യമൃഗശല്യത്തിലും വലഞ്ഞ് കർഷകർ. കൃഷിനാശത്തോടൊപ്പം കാട്ടുപന്നിയും കുരങ്ങും മയിലുമാണ് കർഷകസ്വപ്നങ്ങൾ തകർക്കുന്നത്.
കാനായി കാനത്തെ രണ്ടര ഏക്കറോളം സ്ഥലത്തെ കൃഷി കാട്ടുപന്നികൾ നശിപ്പിച്ചു. പടക്കം പൊട്ടിച്ചും വരമ്പത്ത് തുണികൊണ്ട് വേലികെട്ടിയിട്ടും രക്ഷയില്ല. പലരും കൃഷി ഉപേക്ഷിച്ചു. പന്നിക്കൂട്ടം ഒറ്റവരവിനുതന്നെ അരയേക്കർ സ്ഥലത്തെ വിളകൾ നശിപ്പിക്കും. തുടർച്ചയായി ഇവ കൃഷിയിടത്തിൽ ഇറങ്ങാറില്ല. ടൗണിനോടുചേർന്ന ജനവാസകേന്ദ്രങ്ങളിലും പന്നിക്കൂട്ടം എത്തിത്തുടങ്ങി. ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരി, രാജഗിരി, കാനംവയൽ, കട്ടപ്പള്ളി, കൂമ്പൻകുന്ന്, ചൂരപ്പടവ്, കൊട്ടത്തലച്ചി, തെക്കന്മാവ്, താബോർ, ചട്ടിവയൽ, ചാത്തമംഗലം, മുതുവം, പരുത്തിക്കല്ല്, കോറാളി, തിരുമേനി, കോക്കടവ്, പ്രാപ്പൊയിൽ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കാട്ടുപന്നിശല്യം കൂടുതലാണ്. പലയിടത്തും കൃഷിഭൂമി തരിശിട്ടിരിക്കുകയാണ്. കപ്പ, ചേമ്പ്, ചേന, വാഴ തുടങ്ങിയവയാണ് ഇവയുടെ ഇഷ്ടഭക്ഷണം. തെങ്ങും കമുകും കുത്തിമറിക്കും. റബ്ബറിന്റെ തൊലിയും കുത്തിയിളക്കും.
പ്രതിരോധങ്ങൾ ഫലിക്കുന്നില്ല
:ഏത് ദുർഘടപ്രദേശത്തും അനായാസം പന്നികളെത്തും. വലിയ കയ്യാലകളും ഇവയ്ക്ക് പ്രശ്നമല്ല. കൃഷിസ്ഥലത്തിനുചുറ്റും സാരിയും മുണ്ടും വലിച്ചുകെട്ടുക, കാറ്റത്ത് കൂട്ടിമുട്ടി ശബ്ദമുണ്ടാക്കുന്ന തരത്തിൽ കുപ്പികൾ കെട്ടിത്തൂക്കുക തുടങ്ങിയവയൊക്കെയാണ് കർഷകർ തീർക്കുന്ന പ്രതിരോധം. എന്നാൽ പരിചിതമായിക്കഴിഞ്ഞാൽ ഇവയൊന്നും പന്നിക്കൂട്ടത്തിന് പ്രശ്‌നമല്ല. ടാപ്പിങ് സീസൺ ആരംഭിക്കാറായതോടെ കർഷകമനസ്സിൽ തീയാണ്. പുലർച്ചെ രണ്ടുമുതൽ ടാപ്പിങ് തുടങ്ങും. എന്നാൽ പന്നിയെപ്പേടിച്ച് രാത്രി ടാപ്പിങ്ങിന് പോകാൻ പറ്റാത്ത സ്ഥിതിയാണ്. പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റവരും നിരവധിയാണ്.
ചെത്തിക്കൊടുവേലികൊണ്ട് വേലി
:കാട്ടുപന്നികളെ പ്രതിരോധിക്കാനുള്ള പ്രകൃതിദത്ത മാർഗമാണ് ചെത്തിക്കൊടുവേലികൊണ്ട് വേലി തീർക്കുക എന്നത്. ഇവയുടെ വേരുകളിലുള്ള നീര് പൊള്ളിക്കുന്നതാണ്. ഇതുകാരണം പന്നികൾ ഇവയുള്ളയിടത്ത് അടുക്കില്ല. എലികളെ അകറ്റാനായി പണ്ടുകാലത്ത് ഇത് വേലിയായി നട്ടിരുന്നു. ചെറുപുഴ ഗ്രാമപ്പഞ്ചായത്ത് ഇക്കൊല്ലത്തെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ചെത്തിക്കൊടുവേലി തൈകൾ വിതരണം ചെയ്യുന്നുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു