കേളകം:"കുരങ്ങിനെ പ്രതിരോധിക്കാനായി വാഴക്കുലകളിൽ പ്ലാസ്റ്റിക് ചാക്കുകൾ പൊതിഞ്ഞുവെച്ചിട്ടും രക്ഷയില്ല. ചാക്കിനുള്ളിൽ കയറി വാഴക്കുലകൾ തിന്നുകളയും.
കാട്ടുപന്നിയെ പ്രതിരോധിക്കാൻ കൃഷിയിടത്തിനു ചുറ്റും സാരി, ഗ്രീൻ നെറ്റ്, കമ്പി എന്നിവ വലിച്ചുകെട്ടിയിട്ടുണ്ട്. എന്നാൽ ഇതും മറികടന്ന് പന്നി കപ്പയും വാഴയും നശിപ്പിക്കും." പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിട്ടും കുരങ്ങിനെയും കാട്ടുപന്നിയെയും തടഞ്ഞുനിർത്താനാവാത്തതിന്റെ ദുരിതത്തിലാണ് പാൽച്ചുരം, അമ്പായത്തോട് മേഖലയിലെ കർഷകർ.
പെട്ടെന്ന് കൂട്ടമായെത്തുന്ന കുരങ്ങുകൾ നിമിഷങ്ങൾക്കുള്ളിൽ വിള നശിപ്പിക്കുകയാണ്. പാൽച്ചുരം മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കുരങ്ങിൻകൂട്ടവും പന്നിയും വ്യാപകനാശം വരുത്തി. ജോബി സെബാസ്റ്റ്യൻ, ബിനീഷ് ആമക്കാട്ട് തുടങ്ങിയ കർഷകരുടെ നിരവധി വാഴയും കപ്പയും വന്യമൃഗങ്ങൾ നശിപ്പിച്ചു. ആമക്കാട്ട് ബിനീഷിന്റെ 300-ലേറെ മൂന്നുമാസമെത്തിയ നേന്ത്രവാഴത്തൈകളാണ് കുരങ്ങുകൾ നശിപ്പിച്ചത്. പ്രവാസിയായിരുന്ന ബിനീഷ് ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് നാട്ടിലെത്തി കൃഷി തുടങ്ങിയതായിരുന്നു. രാത്രി വന്യമൃഗശല്യം കാരണം തോട്ടത്തിൽ കാവൽ നിൽക്കേണ്ട അവസ്ഥയിലാണ് പ്രദേശത്തെ കർഷകർ.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു