കൊച്ചി: പെരുമ്പാവൂരിൽ നിന്ന് അൽഖ്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്ത വിവരം എൻഐഎ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആലുവ റൂറൽ എസ് പിയും തീവ്രവാദികളുടെ അറസ്റ്റ് സ്ഥിരീകരിച്ചു. പിടിയിലായവർ രാജ്യത്ത് പലയിടങ്ങളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു.
തന്ത്ര പ്രധാന സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഇവർ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി എൻഐഎ വ്യക്തമാക്കി. സാധാരണക്കാരായ ആളുകളെ കൊല്ലാൻ സംഘം പദ്ധതിയിട്ടതായാണ് എൻഐഎ വ്യക്തമാക്കുന്നത്. അറസ്റ്റിലായവരിൽ നിന്ന് വലിയ തോതിലുള്ള ഇലക്ടോണിക്സ് ഉപകരണങ്ങളുടെ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്.
ജിഹാദി ലിറ്ററേച്ചർ, മൂർച്ചയേറിയ ആയുധങ്ങൾ, നാടൻ തോക്കുകൾ എന്നിവയും പിടികൂടിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രസംഗങ്ങളുടെയും മറ്റും കോപ്പികൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലയവരുടെ ചിത്രങ്ങൾ എൻഐഎ തന്നെയാണ് പുറത്തുവിട്ടത്.
അറസ്റ്റിലായ ഒരാൾ പെരുമ്പാവൂരിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലിചെയ്തുവരികയായിരുന്നു. അറസ്റ്റിലായവർ ആരെയൊക്കെയാണ് ബന്ധപ്പെട്ടത് എന്നുള്ള വിവരം അന്വേഷിച്ചുവരികയാണ്. രഹസ്യാന്വേഷണ വിഭാഗവും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ 11 ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ ആണ് ഒൻപത് തീവ്രവാദികൾ പിടിയിലായത്. കേരളത്തിൽ നിന്നും മൂന്നും ബംഗാളിൽ നിന്ന് ആറുപേരുമാണ് പിടിയിലായത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു