ഗ്രാമ പഞ്ചായത്തുകള്‍ ഇന്റലിജന്റ് ഇ ഗവേര്‍ണന്‍സ് സംവിധാനത്തിലേക്കാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്മെന്റ് സിസ്റ്റം (ഐഎല്‍ജിഎംഎസ്) ന്റെ ജില്ലാതല ഉദ്ഘാടനം നാളെ (സപ്തംബര്‍ 28 തിങ്കളാഴ്ച) രാവിലെ 10.30 ന് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കല്യാശ്ശേരി ജൂബിലി ഹാളില്‍ ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനാകും.
പഞ്ചായത്തുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ സമയബന്ധിതമായി കാര്യക്ഷമതയോടെയും സുതാര്യതയോടെയും ലഭ്യമാക്കുന്നതിന് ഓപ്പണ്‍ സോഴ്‌സ് സാങ്കേതിക വിദ്യയില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചിട്ടുള്ള പുതിയ സോഫ്റ്റ്വെയര്‍ സംവിധാനമാണ് ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്മെന്റ് സിസ്റ്റം. സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 150 ഗ്രാമ പഞ്ചായത്തുകളിലാണ് സോഫ്റ്റ്വെയര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്നു രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനാകും. കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് 150 ഗ്രാമ പഞ്ചായത്തുകളിലും പ്രാദേശിക തല ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കും.
ഐ എല്‍ ജി എം എസ് സോഫ്റ്റ്വെയര്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ, സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വെബ് അധിഷ്ഠിത ഏകജാലക സംവിധാനം നിലവില്‍ വരും.
ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും ലഭ്യമാകുന്ന 200-ല്‍ അധികം സേവനങ്ങള്‍ക്കുള്ള അപേക്ഷകളും, പരാതികളും, അപ്പീലുകളും, നിര്‌ദ്ദേശങ്ങളും ഓണ്‍ലൈന്‍ ആയി അയയ്ക്കുന്നതിനുള്ള സൗകര്യവും സോഫ്റ്റ്വെയറില്‍ ലഭ്യമാക്കിയിട്ടുണ്ട്. സോഫ്റ്റ്വെയറില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭ്യമാകുന്ന യൂസര്‍ ലോഗിന്‍ വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ പൊതുജനങ്ങള്‍ക്ക് അപേക്ഷകള്‍ അയയ്ക്കാം.
പഞ്ചായത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ വെബ് അധിഷ്ഠിതമായിട്ടാണ് കൈകാര്യം ചെയ്യുന്നത്, എന്നതിനാല്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്നും ഈ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഫയല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. ഓഫീസുകള്‍ തമ്മില്‍ ഫയലുകള്‍ തത്സമയം അയക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പഞ്ചായത്തുകളില്‍ ഇന്റലിജന്റ് ഇ ഗവേണന്‍സ്: ഉദ്ഘാടനം നാളെ
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു