കണ്ണൂര്‍: പാലക്കാട് 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികളെ കൂടി ഹേമാംബിക നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പാനൂര്‍ സ്വദേശി രാജീവ് (46), അകത്തേത്തറ കുന്നുകാട് രതീഷ് (44) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ പോക്സോ ചുമത്തി. കഴിഞ്ഞ 16-നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട് വെല്ലൂര്‍ സ്വദേശി അന്തോണിയെ (21) ചെന്നൈയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിയെയും നാട്ടിലെത്തിച്ചു. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ അന്തോണി കുട്ടിയുടെ വീടിന് സമീപത്തെത്തി. തുടര്‍ന്ന് ബൈക്കില്‍ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. ശിശുക്ഷേമ സമിതിയുടെ കൗണ്‍സലിങ്ങിലാണ് കുട്ടി മറ്റ് രണ്ടുപേര്‍ തന്നെ പീഡിപ്പിച്ചതായി പറയുന്നത്.
രാജീവ് പാലക്കാട് ധോണി ഫാമിലെ ജീവനക്കാരനാണ്. രതീഷ് പാലക്കാട്ടെ സഹകരണ സൊസൈറ്റിയിലെ കോ-ഓര്‍ഡിനേറ്ററായും ജോലി ചെയ്യുന്നു. ഇരുവരെയും മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി. ഹേമാംബിക നഗര്‍ സി ഐ എ ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ എസ് ഐ ബിനോയ്, എ എസ് ഐ ശ്രീനിവാസന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ബിജു, ജംബു, സാജിത എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു