ഇരിട്ടി : കരയിലും വെള്ളത്തിലും ഒരേ സമയം ഓടിക്കാൻ കഴിയുന്ന ഇലട്രിക്കൽ കാർ വികസിപ്പിച്ചെടുത്തതായി ഐടി സി വിദ്യാർത്ഥികൾ. സെൻട്രൽ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷന് കീഴിൽ ഇരിട്ടിയിൽ പ്രവർത്തിക്കുന്ന ഐ ടി സി യിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് മൾട്ടി പർപ്പസ് ഇലട്രിക്കൽ കാർ തങ്ങളുടെ വർക്ക് ഷോപ്പിൽ സ്വന്തമായി വികസിപ്പിച്ചെടുത്തതായി പത്രസമ്മേളനത്തിൽ അറിയിച്ചത്.
പ്രാദേശികമായി ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. നഗരങ്ങളിൽ വർദ്ധിച്ചുവരുന്ന കാർബൺ മാലിന്യങ്ങളെ കുറക്കുവാനും അതോടൊപ്പം കേരളത്തിൽ അടുത്ത കാലത്തുണ്ടായ പ്രളയ ദുരന്തങ്ങളുമാണ് തങ്ങളെ ഇങ്ങിനെ ഒരാശയത്തിലേക്കു നയിച്ചതെന്ന് ഇവർ പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങൾ ഉപയോഗിച്ചുള്ള ഇത്തരം വാഹനങ്ങൾ ചില സ്ഥാപനങ്ങളൊക്കെ പരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും വൈദ്യുത ഊർജ്ജം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന വാഹനം ആദ്യ ടെസ്റ്റിൽ തന്നെ വിജയമായിരിക്കയാണ്. വളരെ ചെറിയ ചിലവ് മാത്രമേ ഇതിനായിട്ടുള്ളൂ എന്നും ഇവർ പറഞ്ഞു. കൂടുതൽ ഗവേഷണങ്ങൾക്കും മറ്റും അവസരം ലഭിച്ചാൽ നാടിനു ഉപകാരപ്പെടുന്ന രീതിയിൽ ഇത് വികസിപ്പിച്ചെടുക്കാൻ കഴിയും എന്ന് പ്രൊജക്ടിന് നേതൃത്വം നൽകിയ പ്രിൻസിപ്പാൾ പ്രസാദ്, വൈസ് പ്രിൻസിപ്പാൾ എൻ.എം. രത്‌നാകരൻ, നിർമ്മാണ പ്രവർത്തനത്തിൽ പങ്കാളികളായ വിദ്യാർത്ഥികളായ പി. രാഹുൽ, എ. നിധിൻ, എം. ജിഷ്ണു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു