തെലുങ്കാനയില്‍ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത നാലു പ്രതികളും കൊല്ലപ്പെട്ടു ; തെളിവെടുപ്പിനിടെ പോലീസ് വെടിവെച്ചു കൊന്നു

ഹൈദരാബാദ്: തെലുങ്കാനയില്‍ യുവ ഡോക്ടറെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച സംഭവത്തില്‍ നാലു പ്രതികളെയും പോലീസ് വെടിവെച്ചു കൊന്നു. ഇന്നലെ തെളിവെടുപ്പിനിടയില്‍ നാലു പേരും രക്ഷപ്പെടാന്‍ ശ്രമിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തപ്പോഴാണ് വെടിവെച്ചു കൊന്നതെന്നാണ് തെലുങ്കാന പോലീസ് നല്‍കുന്ന വിവരം.
ഇന്നലെ രാത്രി നാലു പ്രതികളെയും സംഭവ സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടു വന്നിരുന്നു. കൊലപാതകം പുന:രാവിഷ്‌ക്കരിച്ചുള്ള തെളിവെടുപ്പാണ് നടത്തിയത്. ഇതിനിടയില്‍ നാലു പ്രതികളും പോലീസിനെ ആക്രമിച്ചതായും സ്വയരക്ഷയ്ക്ക് പോലീസിന് വെടി വെയ്‌ക്കേണ്ടി വരികയായിരുന്നു എന്നുമാണ് വിവരം. പ്രധാനപാതയില്‍ നിന്നും മാറി ഒരു മണ്‍പാതയിലാണ് നാലുപേരുടെയും മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
നാലു പേരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചതായിട്ടാണ് വിവരം. നാലു പേരെയും കഴിഞ്ഞ ദിവസം കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ തെളിവെടുപ്പിനായി കൈമാറിയിരുന്നു.
ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം തെലുങ്കാനയില്‍ വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. പ്രതികളെ വെടിവെച്ചു കൊല്ലണമെന്നും പച്ചയ്ക്ക് കത്തിക്കണമെന്നും തരത്തിലുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കാനായി എത്തിച്ചപ്പോഴും നാട്ടുകാര്‍ ഇളകിയിരുന്നു. ഇവര്‍ക്ക് നേരെ കല്ലേറുണ്ടാകുകയും ചെയ്തിരുന്നു തുടര്‍ന്ന് പ്രതികളെ പോലീസ് ഏറെ കഷ്ടപ്പെട്ടായിരുന്നു കോടതിയിലേക്ക് കൊണ്ടുപോയത്.
കഴിഞ്ഞയാഴ്ചയായിരുന്നു ഇവര്‍ വെറ്റിനറി ഡോക്ടറെ സ്‌കൂട്ടര്‍ നന്നാക്കിത്തരാം എന്ന് പറഞ്ഞ് സമീപിച്ച ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കി മാറ്റിയത്. പിന്നീട് മൃതദേഹം കത്തിച്ചു കളയുകയും ചെയ്തിരുന്നു.
സംഭവത്തില്‍ ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. അതിന് ശേഷം സംഭവ സ്ഥലത്തേക്ക് പ്രതികളെ എത്തിച്ചപ്പോഴാണ് ഇവര്‍ പോലീസിനെ ആക്രമിച്ച ശേഷം ഓടാന്‍ ശ്രമിച്ചതെന്നും തുടര്‍ന്ന് പോലീസ് വെടിവെച്ചതെന്നുമാണ് വിവരം. മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചിന്തകുണ്ട ചെന്ന കേശവുലു എന്നിവരാണ് പ്രതികള്‍. ഇവരാണ് പ്രതികളെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു