
കടുത്തുരുത്തി: മദ്യലഹരിയില്‍ വീട്ടമ്മയെയും മകളെയും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന കേസില്‍ യുവാവിനെ അറസ്‌റ്റു ചെയ്‌തു കോടതിയില്‍ ഹാജരാക്കി. കസ്‌റ്റഡിയിലെടുത്ത പ്രതിയെ നിസാരവകുപ്പു ചുമത്തി വിട്ടയച്ചതു വിവാദമായതോടെ കര്‍ശന നടപടിയെടുക്കാന്‍ വൈക്കം എ.എസ്.പി. നിര്‍ദേശം നല്‍കുകയായിരുന്നു.
കാണക്കാരി വട്ടുകുളം രഞ്‌ജിത്തി(34)നെയാണു കടുത്തുരുത്തി പോലീസ് അറസ്‌റ്റു ചെയ്‌തത്. നവംബര്‍ 30നു രാത്രി 9.30നു കോതനല്ലൂര്‍ ജങ്‌ഷനിലാണു സംഭവം. കോതനല്ലൂരില്‍ കക്കായിറച്ചി വ്യാപാരം നടത്തുന്ന ടി.വി.പുരം സ്വദേശിയായ വീട്ടമ്മയും മകളും വീട്ടിലേക്കു പോകുവാന്‍ ബസ് കാത്തു നില്‍ക്കുമ്പോഴാണു രഞ്‌ജിത് ഇവരെ മര്‍ദിച്ചത്.
സംഭവത്തെക്കുറിച്ചു വീട്ടമ്മയുടെ പരാതി ഇങ്ങനെ: മദ്യലഹരിയിലായിരുന്ന രഞ്‌ജിത് ഞങ്ങളോട് അപമര്യാദയായി പെരുമാറി. മകളോടു മോശമായി പെരുമാറിയതു ചോദ്യം ചെയ്‌തപ്പോള്‍ എനിക്കുനേരേ അസഭ്യവര്‍ഷം നടത്തുകയും റോഡിലേക്കു തള്ളിയിടുകയും ചെയ്‌തു. എന്നെ ഉപദ്രവിച്ചപ്പോള്‍ മകള്‍ പ്രതിയെ പിടിച്ചു തള്ളുകയും അടിക്കുകയുമായിരുന്നു.
ബഹളം കേട്ടു നാട്ടുകാര്‍ എത്തിയതോടെ പ്രതി സമീപത്തെ ബാറിലേക്ക് ഓടിക്കയറി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചെത്തിയ കടുത്തുരുത്തി പോലീസ് പ്രതിയെ ബാറില്‍നിന്നും കസ്‌റ്റഡിയിലെടുത്തു. സ്‌റ്റേഷനിലെത്തിച്ചെങ്കിലും അറസ്‌റ്റ് ചെയ്യാന്‍ പോലീസ് തയാറായില്ല."
കേസുമായി മുന്നോട്ടു പോകുമെന്നു പറഞ്ഞിട്ടും പോലീസ് പ്രതിയെ സഹായിക്കുകയായിരുന്നെന്നും ഇതേതുടര്‍ന്നാണു വൈക്കം എ.എസ്.പിക്കു പരാതി നല്‍കിയതെന്നും പെണ്‍കുട്ടി പറഞ്ഞു. അതേ സമയം, താക്കീത്‌ചെയ്‌തു വിട്ടയച്ചാല്‍ മതിയെന്നും പരാതിയില്ലെന്നും വീട്ടമ്മയും മകളും പറഞ്ഞെന്നാണു പോലീസിന്റെ വിശദീകരണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു