കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്‍റ് വിതരണം നിര്‍ത്തിവെയ്ക്കുമെന്ന മുന്നറിയിപ്പുമായി വിതരണക്കാര്‍. കോടികള്‍ കുടിശ്ശിക വരുത്തിയ സാഹചര്യത്തിലാണ് സ്റ്റെന്‍റ് വിതരണക്കാരുടെ കൂട്ടായ്മ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കത്ത് നല്‍കിയത്. കുടിശ്ശിക തീര്‍ക്കാത്ത പക്ഷം ജൂണ്‍ 10ന് ശേഷം വിതരണം നടത്തില്ലെന്നാണ് വിതരണക്കാര്‍ നല്‍കിയ കത്തിലുള്ളത്.
സംഭവം ഡി.എം.ഇയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കുടിശ്ശിക തന്ന് തീര്‍ക്കണമെന്നാവശ്യപ്പെട്ടാണ് സ്റ്റെന്‍റ് വിതരണം നിര്‍ത്തിവെയ്ക്കാന്‍ വിതരണക്കാര്‍ തീരുമാനിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കാരുണ്യ ബെനവലന്‍റ് ഫണ്ട് വഴി സ്റ്റെന്‍റ് നല്‍കിയതില്‍ 2018 ജൂണ്‍ മുതല്‍ 30 കോടി രൂപയാണ് വിതരണക്കാര്‍ക്ക് ലഭിക്കാനുള്ളത്.
ആര്‍.എസ്.ബി.വൈ പദ്ധതിയിലൂടെ വിതരണം ചെയ്ത വകയില്‍ 2018 ഡിസംബര്‍ മുതല്‍ 16 കോടിയും ലഭിക്കാനുണ്ട്. ഏറ്റവും കൂടുതല്‍ തുക ലഭിക്കാനുള്ളത് ട്രൈബല്‍ ഫണ്ട് വഴി സ്റ്റെന്‍റ് വിതരണം ചെയ്ത വകയിലാണ്. 2014 മുതലുള്ള കുടിശ്ശിക ബാക്കി നില്ക്കുന്നു. ഈ സാഹചര്യത്തിലാണ് വിതരണം നിര്‍ത്തിവെയ്ക്കുമെന്ന് കാണിച്ച് സ്റ്റെന്‍റ് വിതരണക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ ചേംബര്‍ ഓഫ് ഡിസ്ട്രിബ്യൂഷണേഴ്സ് ഓഫ് മെഡിക്കല്‍ ഇംപ്ലാന്‍റ്സ് ആന്‍റ് ഡിസ്പോസിബിള്‍സ് മെഡിക്കല്‍ കോളേജിന് നോട്ടീസ് നല്കിയത്.
മറ്റ് മെഡിക്കല്‍ കോളേജുകളിലും കുടിശ്ശിക നല്കാനുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ വീഴ്ച വരുത്തിയത് കോഴിക്കോട് മെഡിക്കല്‍ കോളേജാണ്. വിതരണം നിര്‍ത്തിവെച്ചാല്‍ അത് മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയയ്ക്കെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് തിരിച്ചടിയാകും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു