കൂടാളി പഞ്ചായത്തിലെ നായിക്കാലി ടൂറിസം പദ്ധതിക്ക് ഭരണാനുമതിയായി. ആദ്യഘട്ടം ആറുകോടി രൂപ ചെലവില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് തിരുവനന്തപുരത്ത് ചേര്‍ന്ന ടൂറിസം വര്‍ക്കിങ് ഗ്രൂപ്പില്‍ അംഗീകാരം ലഭിച്ചത്. വളപട്ടണംപുഴയുടെ മണ്ണൂര്‍ ഭാഗത്ത് കൂടാളി പഞ്ചായത്തിന്റെയും മട്ടന്നൂര്‍ നഗരസഭയുടെയും അതിര്‍ത്തിയില്‍ ദ്വീപിന് സമാനമായ സ്ഥലമാണ് നായിക്കാലി. വ്യവസായമന്ത്രി ഇ പി ജയരാജന്‍ സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ചാണ് അനുമതി ലഭിച്ചത്. പത്ത് കോടി രൂപ ചെലവുവരുന്ന പ്രൊജക്ടണ് സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ആറുകോടിയുടെ ആദ്യഘട്ട പ്രവൃത്തിക്കാണ് അനുമതിലഭിച്ചത്. വയനാട്ടിലെ കുറവ ദ്വീപിന്റെ മാതൃകയിലുള്ളതായിരിക്കും നായിക്കാലി വിനോദസഞ്ചാരകേന്ദ്രം. കുട്ടികളുടെ പാര്‍ക്ക്, തടികൊണ്ടുള്ള തൂക്കുപാലം, എഫ്‌ആര്‍പി പെടല്‍ ബോട്ടുകള്‍, പാര്‍ക്കിങ് ഏരിയ, ഇരിപ്പിടങ്ങള്‍, സോളാര്‍ വിളക്കുകള്‍, കഫ്‌റ്റീരിയ, കയാക്ക് സ്‌റ്റോറേജ്, കൈവരികള്‍, ട്രീ ഹട്ടുകള്‍, തടയണ, നടവഴികള്‍, മരപ്പാലം, വ്യൂപോയിന്റ്,ഫ്‌ളോട്ടിങ് ബോട്ട് ജെട്ടി, കമ്പിവേലി, സെക്യൂരിറ്റി ക്യാബിന്‍, കവാടം എന്നിവയാണ് നിര്‍മിക്കുക. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും പത്ത് കിലോമീറ്റര്‍ ദൂരമാണ് നായിക്കാലിയിലേക്കുള്ളത്. നിലവില്‍ പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ ഒട്ടേറെപേര്‍ ഇവിടെ എത്തുന്നുണ്ട്. പ്രകൃതിഭംഗി നിലനിര്‍ത്തി പരിസഥിതിക്ക് കോട്ടം തട്ടാതെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കതക്ക രീതിയിലാണ് പദ്ധതിയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ രൂപകല്‍പ്പന ചെയ്‌തിട്ടുള്ളത്. കൊച്ചി ആസ്ഥാനമായ ഡബ്ല്യുഎപിസിഒഎസ് ലിമിറ്റഡാണ് ഡിസൈന്‍ തയ്യാറാക്കിയത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഒരുമാസത്തിനുള്ളില്‍ നിര്‍മാണപ്രവൃത്തി ആരംഭിക്കാനാകുമെന്ന് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു