തൃശൂര്‍: ഓണ്‍ലൈന്‍ വഴി എത്തിച്ച മൂന്നുകോടിയുടെ മയക്കുമരുന്നുമായി രണ്ടു പേരെ എക്‌സൈസ് സംഘം പിടികൂടി. കിഴക്കേക്കോട്ട സ്വദേശി മിഥിന്‍(മാജിക് മിഥിന്‍- 25), കണ്ണൂര്‍ ഓളയാര്‍ സ്വദേശി ചിഞ്ചു മാത്യു (26) എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ എം.എഫ്. സുരേഷിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്. രണ്ടുദിവസമായി നടത്തിയ നാടകീയ നീക്കത്തെത്തുടര്‍ന്നാണിത്. 2.250 കിലോ ഹാഷിഷ് ഓയില്‍, മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (1.5ഗ്രാം), അംഫെറ്റമിന്‍ (2.60 ഗ്രാം) എന്നിവ പിടിച്ചെടുത്തു.
ഓണ്‍ലൈനായി മയക്കുമരുന്ന് വരുത്തി സാമൂഹികമാധ്യമങ്ങളുടെ സഹായത്തോടെ വിറ്റിരുന്ന മിഥിനെ ആമ്പക്കാടന്‍ മൂലയില്‍നിന്നാണു പിടികൂടിയത്. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനു പുറകില്‍നിന്ന് 8.7ഗ്രാം വീതമുള്ള 226 പ്ലാസ്‌റ്റിക് ഡപ്പി ഹാഷിഷ് ഓയിലുമായാണു ചിഞ്ചുവിനെ പിടി കൂടിയത്.
സ്വന്തം അലങ്കാര മത്സ്യവില്‌പന കേന്ദ്രത്തിന്റെ വിലാസത്തിലാണ് ഓണ്‍ലൈന്‍വഴി വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ പാഴ്‌സലായി മിഥുന്‍ എത്തിച്ചിരുന്നത്. വാട്‌സ്‌ആപ്പും ഫെയ്‌സ് ബുക്കും പോലീസും എക്‌സൈസും ശ്രദ്ധിക്കുമെന്നു തിരിച്ചറിഞ്ഞ് ടെലഗ്രാം എന്ന ന്യൂജെന്‍ ആപ് വഴിയായിരുന്നു ഇവ വിറ്റിരുന്നത്.
പതിനാലുകാരനില്‍നിന്നാണു പ്രതിയെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പ്രതിയെ നിരീക്ഷിച്ചു. പകല്‍ അലങ്കാര മത്സ്യവിപണന കേന്ദ്രത്തില്‍ ജോലി ചെയ്‌തിരുന്ന പ്രതി, ഓര്‍ഡറനുസരിച്ച് ആള്‍ക്കാരെ വിളിച്ചുവരുത്തിയാണു മയക്കുമരുന്ന് വിറ്റിരുന്നത്.
അലങ്കാര മത്സ്യം വാങ്ങാനെന്ന വ്യാജേന എത്തിയാണ് മിഥിനെ പിടികൂടിയത്. ഒരു ഗ്രാം ഹാഷിഷ് ഓയില്‍ 1250 രൂപയ്‌ക്കാണ് വില്‌പന നടത്തിയിരുന്നത്. മറ്റു മയക്കുമരുന്നുകള്‍ ഓണ്‍ലൈന്‍വഴി വരുത്തുന്ന പ്രതി, ആന്ധ്രാപ്രദേശില്‍നിന്നു നേരിട്ടാണ് ഹാഷിഷ് ഓയില്‍ കൊണ്ടുവരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
ഒരുകോടി രൂപയുടെ മയക്കുമരുന്നുകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.മിഥിന്റെ ഫോണില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണു ചിഞ്ചു മാത്യുവിനെ അറസ്‌റ്റ് ചെയ്‌തത്. എല്ലാ വെള്ളിയാഴ്‌ചയും ഹാഷിഷ് ഓയിലുമായി ഇയാള്‍ എത്തിയിരുന്നു. 5000 രൂപയ്‌ക്കാണ് ഒരു ബോട്ടില്‍ ഹാഷിഷ് ഓയില്‍ ഇയാള്‍ വിറ്റിരുന്നത്. ഒന്നരക്കോടിയുടെ മയക്കുമരുന്നാണ് ഇയാളില്‍നിന്നു പിടികൂടിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു