കൊച്ചി : മലയാളികള്‍ക്കു മാനഹാനി വരുത്തി ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചെന്ന കേസില്‍ റിപ്പബ്ലിക്‌ടിവി ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകുന്നതിനു ഹൈക്കോടതി സ്‌റ്റേ. പ്രളയദുരന്തത്തില്‍ യു.എ.ഇ. 700 കോടി ദുരിതാശ്വാസം പ്രഖ്യാപിച്ചിട്ടും വാങ്ങാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അനുവദിച്ചില്ലെന്ന തരത്തില്‍ മലയാളം വാര്‍ത്താചാനലുകള്‍ ചര്‍ച്ച നടത്തിയതിനെ ആക്ഷേപിച്ചായിരുന്നു അര്‍ണബിന്റെ പരാമര്‍ശം. വെള്ളപ്പൊക്ക സഹായധനം ഒരു നുണ എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ഓഗസ്‌റ്റ് 25 ന് റിപബ്ലിക് ടിവിയുടെ ഡിബേറ്റ് എന്ന പരിപാടിയിലായിരുന്നു അര്‍ണബിന്റെ പരാമര്‍ശം. ചര്‍ച്ചയില്‍ മലയാളികളെ നാണമില്ലാത്തവര്‍ എന്ന് അര്‍ണബ് വിളിച്ചെന്ന് ആരോപിച്ചു നിരവധിപേര്‍ രംഗത്തെത്തി. ഇതു കാണിക്കുന്ന വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.
ഈ സംഘം നാണംകെട്ടവരാണ്. ഞാന്‍ കണ്ടതില്‍ ഇന്ത്യയിലെ ഏറ്റവും നാണംകെട്ട വര്‍ഗമാണിവര്‍, മതപരമായാണ് അവര്‍ കള്ളം പ്രചരിപ്പിക്കുന്നത്. എന്താണ് അവര്‍ക്ക് ഇതുകൊണ്ട് ലഭിക്കുന്നതെന്നോ, പണം കിട്ടുന്നുണ്ടോ എന്നോ എനിക്ക് അറിയില്ല. സ്വന്തം രാജ്യത്തെ ചീത്ത പറയാനാണോ അവര്‍ക്കു പണം ലഭിക്കുന്നത്? അവരൊരു സംഘമാണോ? ആരാണ് അവര്‍ക്കു പണം നല്‍കുന്നത്? ഇന്ത്യയെ മലിനപ്പെടുത്താനുള്ള ഗൂഢാലോചനയാണിത് എന്നിങ്ങനെയുള്ള അര്‍ണാബിന്റെ വാക്കുകളാണു വീഡിയോയില്‍ പ്രചരിച്ചത്. ഇതു മലയാളികളുടെ അന്തസിനെ അപമാനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി സി.പി.എം. നേതാവും ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി. ശശിയാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച മജിസ്‌ട്രേറ്റ് കോടതി ജൂണ്‍ ഒന്നിന് നേരിട്ടു ഹാജരായി വിശദീകരണം നല്‍കാന്‍ അര്‍ണബിനോടു നിര്‍ദേശിച്ചു. ഈ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും തനിക്കെതിരായ പരാതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു അര്‍ണബ് മുതിര്‍ന്ന അഭിഭാഷകന്‍ പി. വിജയഭാനു മുഖേന ഹൈക്കോടതിയെ സമീപിച്ചു.
തന്റെ പരാമര്‍ശം മലയാളികള്‍ക്ക് എതിരല്ലെന്നും മലയാളികള്‍ തെറ്റായ കാമ്പയിനിന് ഇരയായി മാറുകയാണെന്നുമാണു താന്‍ പറഞ്ഞതെന്നുമായിരുന്നു അര്‍ണബിന്റെ വാദം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു