തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ സംശയ നിഴലിലായിരുന്ന കസ്‌റ്റംസ് സൂപ്രണ്ടിനെ ഡി.ആര്‍.ഐ. അറസ്‌റ്റ് ചെയ്‌തു. തിരുവനന്തപുരം സ്വദേശിയായ സൂപ്രണ്ട് വി.രാധാകൃഷ്‌ണനാണ് അറസ്‌റ്റിലായത്. രാധാകൃഷ്‌ണന്‍ ഡ്യൂട്ടിയിലുള്ളപ്പോള്‍ സ്വര്‍ണക്കടത്തു സംഘത്തിലുള്ളവര്‍ വിമാനത്താവളം വഴി യാത്രകള്‍ നടത്തിയെന്ന രേഖകള്‍ സഹിതമുള്ള വിവരം ഡി.ആര്‍.ഐയ്‌ക്കു ലഭിച്ചുവെന്നാണ് സൂചന.
രാധാകൃഷ്‌ണനെ കൂടാതെ സ്വര്‍ണക്കടത്തിലെ മുഖ്യപ്രതികളിലൊരാളായ ഹക്കീമിന്റെ അക്കൗണ്ടന്റ് റാഷിദിനെയും പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റു ചെയ്‌തിട്ടുണ്ട്. കൊച്ചിയില്‍ വച്ചായിരുന്നു അറസ്‌റ്റ്. സ്വര്‍ണക്കടത്തിലെ പ്രധാന ഇടനിലക്കാരനായ അഡ്വ. ബിജു ഹക്കീമിനുവേണ്ടിയാണ് സ്വര്‍ണം കടത്തിയത്.
ഇതിനിടെ ബിജു ചില അഭിഭാഷകര്‍ക്കും സ്വര്‍ണം നല്‍കിയിരുന്നുവെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ബിജുവും സഹായികളായ വിഷ്‌ണുവും പ്രകാശന്‍ തമ്പിയും സ്വര്‍ണക്കടയുടമ ഹക്കീമും ഒളിവിലാണ്. ഇവര്‍ക്കായി ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ വിഷ്‌ണുവുമായാണ് കസ്‌റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണന്‍ ഇടപ്പെട്ടിരുന്നത്. ഇവര്‍ തമ്മില്‍ സംസാരിച്ചതിന്റെ ഫോണ്‍രേഖകളും കണ്ടെടുത്തിട്ടുണ്ട്.
വിമാനത്താവളത്തിലെ സി.സി.ടി.വിയിലും രാധാകൃഷ്‌ണന്‍ ഉള്ളപ്പോഴാണ് സ്വര്‍ണക്കടത്ത് നടന്നതെന്നതിന്റെ തെളിവുകളുണ്ട്. കഴിഞ്ഞ മേയ് 13ന് 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശി കെ.എസ്.ആര്‍.ടി.സി കണ്ടക്‌ടര്‍ സുനില്‍കുമാര്‍ (45), കഴക്കൂട്ടം സ്വദേശി സെറീന(42) എന്നിവരെ അറസ്‌റ്റു ചെയ്‌തതോടെയാണ് സ്വര്‍ണക്കടത്തു സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു