
പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. പരാതികൾ ഉയർന്നതിനെ തുടർന്ന് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ചരിത്രത്തില്‍ ഇത് ആദ്യമായാണ് മുഴുവന്‍ വോട്ടിങ് യന്ത്രങ്ങളോടൊപ്പം വിവിപാറ്റ് മെഷീനുകളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത്. 2014 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിപാറ്റുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എട്ട് ലോക്സഭാ മണ്ഡലത്തില്‍ മാത്രം ഉപയോഗിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഉച്ചക്ക് മുന്‍പായി തന്നെ അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യം തപാല്‍ വോട്ടുകള്‍ എണ്ണിയ ശേഷം മാത്രമേ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ നടക്കു. ഒരു മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി വോട്ടിങ് യന്ത്രത്തിലെ ഫലവുമായി ഒത്തു നോക്കുകയും ചെയ്യും. നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അനുസരിച്ച് അവസാന റൌണ്ട് വോട്ടണ്ണലിന് ശേഷമേ ഈ താരതമ്യം നടക്കൂ. എന്നാല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ ആദ്യം തന്നെ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കമ്മീഷന്‍ പരിശോധിക്കുമോയെന്ന് കണ്ടറിയേണ്ടത്.
ഇന്നലെ പ്രതിപക്ഷപാര്‍ട്ടികള്‍ നേരിട്ട് കണ്ട് ഉന്നയിച്ച ആവശ്യങ്ങള്‍ ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ചര്‍ച്ച ചെയ്യുകയും. അതേസമയം പരാതികൾ ഉയർന്ന സാഹചര്യത്തിൽ വോട്ടിംഗ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ, സിസിടിവി നിരീക്ഷണം, യന്ത്രങ്ങൾ മറ്റൊരിടത്തേക്ക് മാറ്റുന്നത് തുടങ്ങിയ പരാതികൾ കൺട്രോൾ റൂമിൽ പൊതു ജനങ്ങൾക്ക് പരാതിപ്പെടാൻ ആകും. കഴിഞ്ഞ ദിവസം ഉയർന്ന വ്യാപകമായ പരാതികൾ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി.
വിവിധയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട ഉണ്ടായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ പ്രവര്‍ത്തകരോട് പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മീററ്റിലടക്കം എസ്.പി- ബി.എസ്.പി സഖ്യത്തിന്റെ പ്രവര്‍ത്തകര്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തോട് ചേര്‍ന്ന് ക്യാമ്പ് ചെയ്യുന്നുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു