ഓവല്‍: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഉദ്‌ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനു ജയം. ദക്ഷിണാഫ്രിക്കയയെ 104 റണ്ണിനാണ് അവര്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് എട്ട് വിക്കറ്റിനു 311 റണ്ണെടുത്തു. 312 റണ്ണിന്റെ വിജയ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 39.5 ഓവറില്‍ 207 റണ്ണിന് ഓള്‍ഔട്ടായി.
ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡി കോക്ക് (74 പന്തില്‍ രണ്ട് സിക്‌സറും ആറ് ഫോറുമടക്കം 68), ഹീസ് വാന്‍ ഡര്‍ ദുസാന്‍ (61 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 50), ആരണ്‍ ഫെലുക്‌വായോ (25 പന്തില്‍ 24) എന്നിവര്‍ മാത്രമാണു പൊരുതിയത്. ഏഴ് ഓവറില്‍ 27 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്ത പേസര്‍ ജോഫ്ര ആര്‍ച്ചറാണു ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ലിയാം പ്ലങ്കറ്റ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ആദില്‍ റഷീദ്, മൊയീന്‍ അലി എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസിസ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനു വിട്ടു. 79 പന്തില്‍ 89 റണ്ണെടുത്ത ബെന്‍ സ്‌റ്റോക്‌സ്, 53 പന്തില്‍ 54 റണ്ണെടുത്ത ഓപ്പണ്‍ ജാസണ്‍ റോയ്, 60 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 57 റണ്ണെടുത്ത നായകന്‍ ഒയിന്‍ മോര്‍ഗാന്‍, 59 പന്തില്‍ 51 റണ്ണെടുത്ത ജോ റൂട്ട് എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇംഗ്ലീഷ് സ്‌കോര്‍ 300 ലെത്തിച്ചത്. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയെ ആദ്യ ഓവറില്‍ നഷ്‌ടപ്പെട്ട ഞെട്ടലില്‍നിന്ന് ഇംഗ്ലണ്ടുകാര്‍ ഉണരാന്‍ വൈകി. സ്‌കോര്‍ ഒന്നില്‍ നില്‍ക്കേയാണു ബെയര്‍സ്‌റ്റോ ഇമ്രാന്‍ താഹിറിന്റെ പന്തില്‍ പുറത്തായത്. റോയും റൂട്ടും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് നേടി. 107 റണ്ണുമായിനിന്ന കൂട്ടുകെട്ട പൊളിച്ചത് ആന്‍ഡില്‍ ഫെലുക്‌വായോ ആണ്. കൂറ്റനടിക്കു ശ്രമിച്ച റോയിയെ നായകന്‍ ഫാഫ് ഡു പ്ലെസിസ് കൈയിലൊതുക്കി.
നാലാം വിക്കറ്റില്‍ മോര്‍ഗാന്‍ സ്‌റ്റോക്‌സ് സഖ്യവും ഇംഗ്ലണ്ടിനായി (106) സെഞ്ചുറി കൂട്ടുകെട്ട് നേടി. മോര്‍ഗാനെ താഹിര്‍ മാര്‍ക്രാമിന്റെ കൈയിലെത്തിച്ചു. ലോകകപ്പിലെ ആദ്യ സെഞ്ചുറിയിലേക്ക് ബാറ്റ് വീശിയ ബെന്‍ സ്‌റ്റോക്‌സിനെ 11 റണ്‍ അകലെ ലുന്‍ഗി എന്‍ഗിഡിയാണ് പുറത്താക്കിയത്. കൂറ്റനടിക്കാരന്‍ ജോസ് ബട്ട്‌ലര്‍ നിരാശപ്പെടുത്തി. 16 പന്തില്‍ 18 റണ്ണെടുത്ത ബട്ട്‌ലറിന്റെ വിക്കറ്റ് എന്‍ഗിഡി തെറുപ്പിച്ചു. മൊയിന്‍ അലി (മൂന്ന്), ക്രിസ് വോക്‌സ് (13) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയതും ദക്ഷിണാഫ്രിക്കയ്‌ക്കു തുണയായി. ദക്ഷിണാഫ്രിക്കയ്‌ക്കായി എന്‍ഗിഡി 10 ഓവറില്‍ 66 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഇമ്രാന്‍ താഹിര്‍ 10 ഓവറില്‍ 61 റണ്‍ വഴങ്ങിയും കാഗിസോ റബാഡ 10 ഓവറില്‍ 66 റണ്‍ വഴങ്ങിയും രണ്ട് വിക്കറ്റ് വീതമെടുത്തു. ഫെലുക്‌വായോ ഒരു വിക്കറ്റെടുത്തു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ബെന്‍ സ്‌റ്റോക്‌സ് മത്സരത്തിലെ താരമായി. സ്‌റ്റോക്‌സ് തകര്‍പ്പന്‍ ക്യാച്ചിലൂടെ ആരണ്‍ ഫെലുക്‌വായോയെ പുറത്താക്കുകയും ചെയ്‌തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു