യുദ്ധമൊഴിവാക്കി ഇറാനെ നിലക്ക് നിര്‍ത്താന്‍ അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ക്ക് മക്കയില്‍ ചേര്‍ന്ന ജിസിസി ഉച്ചകോടി പിന്തുണ പ്രഖ്യാപിച്ചു. ഇറാനെതിരായ പ്രമേയം തയ്യാറാക്കുന്നതില്‍ നിന്ന് ഇറാഖ് വിട്ടു നിന്നു. അതേ സമയം, ഉപരോധ രണ്ട് വര്‍ഷം പിന്നിട്ട ശേഷമെത്തിയ ഖത്തര്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉച്ചകോടിയില്‍ ശ്രദ്ധേയമായി.
കപ്പലാക്രമണത്തിന്റേയും അരാംകോ സ്റ്റേഷന്‍ ആക്രമണത്തിന്റേയും പശ്ചാത്തലത്തിലാണ് സൌദി അടിയന്തിര ജിസിസി ഉച്ചകോടി വിളിച്ചു ചേര്‍ത്തത്. ഇറാന്‍ മാത്രമായിരുന്നു അജണ്ട. മേഖലയില്‍ അസ്വസ്ഥത പടരുന്ന സാഹചര്യത്തില്‍ ഇറാനെതിരെ യുഎസ് നടത്തുന്ന നീക്കങ്ങള്‍ക്ക് ഉച്ചകോടി പിന്തുണ പ്രഖ്യാപിച്ചു.
മേഖലാ സമാധാനത്തിന് തുരങ്കം വെക്കുകയാണ് ഇറാന്‍. ഉറച്ച നിലപാടില്ലാത്തതാണ് ഇതിന് കാരണം. അവരെ നിലക്ക് നിര്‍ത്താന്‍ ലോക രാജ്യങ്ങള്‍ ഒന്നിച്ച് നിലകൊള്ളണമെന്ന് പ്രമേയത്തിലൂടെ സൌദി ഭരണാധികാരി സല്‍മാന്‍ രാജാവും ആവര്‍ത്തിച്ചു. യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ഉച്ചകോടി വ്യക്തമാക്കി.
ഉപരോധത്തിലുള്ള ഖത്തറിന്റെ പ്രധാനമന്ത്രിയുടെ സാന്നിധ്യമായിരുന്നു ഉച്ചകോടിയില്‍ ശ്രദ്ധേയം. അടിയന്തിര യോഗത്തിന് ശേഷം അറബ് ഉച്ചകോടിയും ഇറാനെതിരായ പ്രഖ്യാപനം പിന്താങ്ങിയപ്പോള്‍ പ്രമേയം തയ്യാറാക്കുന്നതില്‍ നിന്ന് വിട്ടു നിന്നതായി ഇറാഖ് അറിയിച്ചു.
ഫലസ്തീനുള്ള പിന്തുണ ആവര്‍ത്തിച്ച ഉച്ചകോടി സിറിയയിലെ ഇറാന്‍ ഇടപെടലും വിമര്‍ശിച്ചു. ഇന്ന് നടക്കുന്ന 56 ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിലും ഇറാനാകും പ്രധാന ചര്‍ച്ച.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു