കണ്ണൂർ : മലബാർ മേഖലയിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് തുടരുന്ന വിവേചന ഭീകരത അവസാനിപ്പിക്കണമെന്നും കണ്ണൂരിൽ നടക്കുന്നത് ഭീകരമായ വിദ്യാഭ്യാസ വിവേചനമാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഷെഫ്രിൻ ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെക്കുറിച്ച വാചാടോപങ്ങളിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ സർക്കാർ വഞ്ചിക്കുകയാണെന്നും ദേശീയ ശരാശരിയ്ക്കും പിന്നിൽ നിൽക്കുന്നതാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കുക,
പുതിയ കോളേജുകളും കോഴ്സുകളും അനുവദിക്കുക, പ്ലസ്ടുവിന് മുഴുവൻ വിദ്യാർഥികൾക്കും പഠിക്കാൻ സാധ്യമാകുന്ന രീതിയിൽ സീറ്റുകൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചത്. കാൽടെക്സിൽ നിന്ന് ആരംഭിച്ച മാർച്ച് കലക്ടറേറ്റ് ഗേറ്റിനുമുമ്പിൽ പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന സംഗമത്തിൽ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻറ് പള്ളിപ്രം പ്രസന്നൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ നേതാക്കളായ ജവാദ് അമീർ, ശബീർ എടക്കാട്, മുഹ്സിൻ ഇരിക്കൂർ, ശഹ്സാന സി.കെ എന്നിവർ സംസാരിച്ചു. കലക്ടറേറ്റ് മാർച്ചിന് അർഷാദ് സി.കെ, മശ്ഹൂദ് കെ.പി, ഫർഹ ഹാഷിം, തസ്ലീം പാപ്പിനിശ്ശേരി, റംശിദ് തലശ്ശേരി, ഹാഫിസ് പാനൂർ, മുഫീദ് നടുവിൽ എന്നിവർ നേതൃത്വം നൽകി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു