തിരുവനന്തപുരം: അപ്രതീക്ഷിതമായ മോഡി സ്തുതിപാഠത്തിലൂടെ കോണ്‍ഗ്രസിന്റെ കണ്ണിലെ കരടായി മാറിയിരിക്കുന്ന എ പി അബ്ദുള്ളക്കുട്ടി ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരം മണ്ഡലം ലക്ഷ്യമിടുന്നതായി സൂചന. മാംഗ്‌ളൂരിലേക്ക് തട്ടകം മാറ്റിയിരിക്കുന്ന അബ്ദുള്ളക്കുട്ടി കര്‍ണാടകാ ബിജെപിയിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്നും മഞ്ചേശ്വരത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥി ആയാലും അത്ഭുതപ്പെടേണ്ടതില്ലെന്നുമാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളും വീക്ഷണം പത്രം എഴുതിയ മുഖപ്രസംഗവും അനാവശ്യമാണെന്നാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
ബിജെപിയ്ക്കും മുസ്‌ളീം സമുദായത്തിനും ശക്തമായ സ്വാധീനമുള്ള മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 89 വോട്ടുകള്‍ക്കായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മുസ്‌ളീംലീഗിലെ പിബി അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്. ഉപതെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടി വരുന്നത് മുസ്‌ളീം സമുദായത്തിന്റെ വോട്ടുകള്‍ കിട്ടുന്നതിനൊപ്പം ബിജെപിയ്ക്ക് മതേതര മുഖമെന്ന പ്രതിഛായ ഉണ്ടാക്കാന്‍ ഗുണകരമാകുമെന്നും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ഒരിക്കല്‍ മോഡി സ്തുതി നടത്തി സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയ അബ്ദുള്ളക്കുട്ടി വീണ്ടും അതേ തന്ത്രം തന്നെ പ്രയോഗിച്ചിരിക്കുന്നത് കോണ്‍ഗ്രസില്‍ നിന്നും പുറത്ത് പോകാനുള്ള തന്ത്രമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിയ പോസ്റ്റിന് പിന്നാലെ ബിജെപി സ്വാഗതം ചെയ്തിരിക്കുകയുമാണ്.
അതേസമയം താന്‍ ബിജെപിയിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല എന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അപ്രസക്തമെന്നും അബ്ദുള്ളക്കുട്ടിയുടെ പുതിയ ന്യായീകരണം. എന്നിരുന്നാലും കണ്ണൂര്‍ ഡിസിസി അബ്ദുളളക്കുട്ടിക്കെതിരെ കെപിസിസിക്ക് പരാതി നല്‍കിയിട്ടുണ്ട്. അബ്ദുളളക്കുട്ടിയോട് വിശദീകരണം തേടിയിരിക്കുന്ന കെപിസിസി അതിന് ശേഷം പാര്‍ട്ടി അച്ചടക്ക നടപടികളിലേക്ക് കടക്കും. രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ബിജെപി നേതാക്കളുമായി അബ്ദുളളക്കുട്ടി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. നീക്കം കര്‍ണാടക ബിജെപിയില്‍ ചേരുന്നതിനാണ് എന്നും ബിജെപിയില്‍ ചേരാന്‍ ലോക്‌സഭാംഗമായ നേതാവുമായി ചര്‍ച്ച നടത്തിയതായും കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വം കെപിസിസിയെ അറിയിച്ചിട്ടുണ്ടെന്നാണ്് വാര്‍ത്തകള്‍.
മോഡി സ്തു നടത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണവും അബ്ദുള്ളക്കുട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ദേശാടനപക്ഷിയെപ്പോലെ ഇടക്കിടെ വാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലെത്തിയത് അധികാരമോഹം പേറിയാണ് എന്നാണ് വിമര്‍ശനം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ആളാണ് അബ്ദുള്ളക്കുട്ടി. മഞ്ചേശ്വരം സീറ്റ് കണ്ടാണ് ഭാണ്ഡക്കെട്ടുമായി അദ്ദേഹം ബിജെപിയിലേക്കു പോകുന്നത്. രാഷ്ര്ടീയ അഭയം നല്‍കിയ കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുന്നു. ഇത്തരം അഞ്ചാംപത്തികളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.
വീക്ഷണത്തിനെതിരേ അബ്ദുള്ളക്കുട്ടിയും ശക്തമായി പ്രതികരിച്ചു. ബി.ജെ.പി യിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞത്. മഞ്ചേശ്വരം തെരഞ്ഞെടുപ്പിന് കുറിച്ച് താന്‍ ആലോചിച്ചിട്ടില്ല. തേന്നാട് വിശദീകരണം ചോദിക്കാതെയാണ് വീക്ഷണം മുഖപ്രസംഗം എഴുതിയിരിക്കുന്നത്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന വിധത്തില്‍ വിധി പ്രസ്താവം നടത്തിയിരിക്കയാണ്. മോദിയെ കുറിച്ച് താനിട്ട ഫേസ്ബുക് പോസ്റ്റ് ആത്മാര്‍ഥമായ തെരഞ്ഞെടുപ്പ് വിശകലനം മാത്രമായിരുന്നുവെന്നും അബ്ദുള്ളകുട്ടി പറഞ്ഞു. തന്നെ വിമര്‍ശിച്ച വിഎം സുധീരനെ പോലെയുള്ളവര്‍ വ്യക്തി വിരോധം തീര്‍ക്കുകയാണ് എന്നും പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മറിച്ചിട്ടയാളാണ് സുധീരനെന്നും നാലുവരി പാതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രമേശ് ചെന്നിത്തല വിളിച്ചുചേര്‍ത്ത യോഗത്തില്‍ അതിനെ വിമര്‍ശിച്ച സുധീരനെതിരെ നിന്നതിനാണ് അദ്ദേഹവും അനുയായികളും തനിക്കെതിരെ തിരിഞ്ഞതെന്നും അബ്ദുള്ളകുട്ടി ആരോപിച്ചു. ബി.ജെ.പിയിലെ കര്‍ണാടക നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നത് അഭ്യൂഹമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ അബ്ദുളളക്കുട്ടി കോണ്‍ഗ്രസില്‍ പദവികളൊന്നും വഹിക്കുന്നില്ല. ബിജെപിയില്‍ പോയാലും കോണ്‍ഗ്രസ് പ്രവര്‍ത്തകരാരും കൂടെ പോകാനുണ്ടാകില്ല എന്നും നേതൃത്വം കണക്ക് കൂട്ടുന്നു. അതേസമയം അബ്ദുളളക്കുട്ടി തങ്ങള്‍ക്കൊപ്പം വരുന്നത് നേട്ടമാകും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു