തിരുവനന്തപുരം : പുതിയ അധ്യായന വര്‍ഷത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും പച്ചക്കറി കൃഷി ആരംഭിക്കും. സര്‍ക്കാര്‍, എയ‌്ഡഡ‌് മേഖലകളിലായുള്ള 12332 വിദ്യാലയങ്ങള്‍ക്ക‌് കൃഷിക്കായി പൊതുവിദ്യാഭ്യാസ വകുപ്പ‌് 5000 രൂപ വീതം നല്‍കും. ഭൂമി ലഭ്യമല്ലാത്ത സ‌്കൂളുകളില്‍ ഗ്രോബാഗ‌്, ടെറസ‌് കൃഷി തുടങ്ങിയ മാതൃകകള്‍ തെരഞ്ഞെടുക്കാം. നിലവില്‍ മുപ്പത‌് ശതമാനം സ‌്കൂളുകള്‍ പിടിഎയുടെ സഹായത്തോടെ പച്ചക്കറി കൃഷി നടത്തുന്നുണ്ട‌്. 3031 സ‌്കൂള്‍ പാചകപ്പുരകള്‍ക്ക‌് 210 കോടി പുതിയ അധ്യായന വര്‍ഷത്തില്‍ സംസ്ഥാനത്തെ 3031 സ‌്കൂളുകളിലെ പാചക പുരകള്‍ ആധുനിക വല്‍ക്കരിക്കാന്‍ 210 കോടി രൂപ അനുവദിച്ചു. ഓരോ സ‌്കൂളിനും 5 ലക്ഷം മുതല്‍ 8.30 ലക്ഷം രൂപ വരെ ലഭ്യമാകും. അടുത്ത മാര്‍ച്ച‌് 31 നകം നിര്‍മാണം പൂര്‍ത്തിയാക്കണം. കൂടാതെ 1285 പാചക പുരകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 10000 രൂപ വീതവും അനുവദിച്ചിട്ടുണ്ട‌്. സ‌്കൂളുകളിലെ ഉച്ചഭക്ഷണ അടുക്കളകളില്‍ മുഴുവന്‍ പാചകവാതക കണക‌്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട‌്. തിളപ്പിച്ചാറ്റിയ വെള്ളമേ നല്‍കാവൂ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക‌് കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളമേ നല്‍കാവൂ എന്ന‌് പൊതുവിദ്യാഭ്യാസ വകുപ്പ‌് നിര്‍ദേശിച്ചു. കൂടാതെ സ‌്കൂളുകളിലെ ജലസ‌്സ്രോതസുകളിലെ വെള്ളവും ഉച്ചഭക്ഷണവും ലാബുകളില്‍ പരിശോധനയ‌്ക്ക‌് വിധേയമാക്കണം. ഇതിനായി ലാബുകളില്‍നിന്ന‌് ടെണ്ടര്‍ വിദ്യാഭ്യാസ വകുപ്പ‌് വിളിച്ചിട്ടുണ്ട‌്. കഴിഞ്ഞ വര്‍ഷം 8000 സ‌്കൂളുകളില്‍ ഇത്തരം പരിശോധന നടത്തിയിരുന്നു. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന‌് മുഴുവന്‍ പരിശോധനകളും പൂര്‍ത്തിയാക്കാനായില്ല. ഇത്തവണ ചോറ‌് ഒഴികെയുള്ള സ‌്കൂള്‍ ഭക്ഷണവിഭവങ്ങള്‍ (കറികളടക്കം) ലാബുകളില്‍ പരിശോധിക്കും. പ്രഭാത ഭക്ഷണം കൂടുതല്‍ സ‌്കൂളുകളിലേക്ക‌് ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ കലോറിമൂല്യം, പ്രോട്ടീന്‍ എന്നിവ ഉറപ്പാക്കുന്നതിനുള്ള വിഭവങ്ങള്‍ നിര്‍ബന്ധമാക്കി. പച്ചക്കറി, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ രണ്ട‌് കറി ചോറിനൊപ്പം നല്‍കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പിടിഎയുടെയും സഹകരണത്തോടെ ചില വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പ്രഭാത, സായാഹ‌്ന ഭക്ഷണ പദ്ധതികള്‍ ഇത്തവണ 50 ശതമാനം സ‌്കൂളുകളിലെങ്കിലും നടപ്പാക്കാന്‍ പ്രധാനാധ്യാപകര്‍ മുന്‍കൈയെടുക്കണം. പിടിഎ പ്രസിഡന്റ‌് ചെയര്‍മാനും പ്രധാനാധ്യാപകന്‍ കണ്‍വീനറുമായി ഉച്ചഭക്ഷണ കമ്മിറ്റി രൂപീകരിക്കണം.വാര്‍ഡുമെമ്ബര്‍, മദര്‍ പിടിഎ പ്രസിഡന്റ‌്, 2 വിദ്യാര്‍ഥികള്‍, 2 അധ്യാപകര്‍, പാചക തൊഴിലാളി ഉള്‍പ്പെടെ ആകെ 10 അംഗങ്ങളുണ്ടായിരിക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു