കണ്ണൂര്‍: മകളുടെ ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിയാതായതോടെ വൃദ്ധ മാതാവ് സഹായം തേടി കലക്‌ടറേറ്റിലെത്തി. മാവിലായി സ്‌കൂളിന് സമീപം ആശാരിക്കാവിനടുത്ത് താമസിക്കുന്ന ചെട്ടിവളപ്പില്‍ സി.ബി നാണി എന്ന വൃദ്ധമാതാവാണ് ഇന്നലെ രാവിലെയോടെ കലക്‌ടറേറ്റില്‍ എ.ഡി.എമ്മിനു മുന്നിലെത്തിയത്. മകളുടെ ഭര്‍ത്താവിന്റെ പീഡനം കാരണം ആത്മഹത്യയുടെ വക്കിലാണിവര്‍. മകള്‍ സുനിതയുടെയും ഭര്‍ത്താവ് രജേഷിന്റെയും സംരക്ഷണയില്‍ ശ്രീകണ്‌ഠപുരത്തെ സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാല്‍ തന്റെ ഉടമസ്‌ഥതയിലുള്ള വീട് മകളുടെയും മകളുടെ ഭര്‍ത്താവിന്റെയും നിര്‍ബന്ധം കാരണം നാണിയമ്മക്ക് വില്‍ക്കേണ്ടി വന്നു. പിന്നീട് മകളുടെ ഭര്‍ത്താവിന്റെ സ്വദേശമായ മാവിലായില്‍ മൂന്ന് പേരുടെയും പേരില്‍ ഒരു വീട് വാങ്ങുകയും അവിടെ താമസം ആക്കുകയും ചെയ്‌തു. എന്നാല്‍ പുതിയ വീട്ടില്‍ താമസം തുടങ്ങിയതിന് ശേഷം രാജേഷ് നിരന്തരം മദ്യപിച്ചെത്തി നാണിയമ്മയെയും മകളെയും ഉപദ്രവിക്കുകയും അസഭ്യം വിളിച്ച് പറയുകയും ചെയ്യാന്‍ തുടങ്ങി. രാജേഷിന്റെ അക്രമത്തില്‍ തലയ്‌ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ചക്കരക്കല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്‌ഥാനത്തില്‍ പോലീസ് ഇയാളെ കസ്‌റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ഇതോടെ പിന്നീടും ഉപദ്രവങ്ങള്‍ തുടര്‍ന്നുകൊണ്ടെയിരുന്നു. തന്നെ പോലീസ് സ്‌റ്റേഷനില്‍ കയറ്റി എന്ന കാരണം പറഞ്ഞ് ഇപ്പോള്‍ വീട്ടില്‍ നിന്നും നാണിയമ്മക്ക് ഭക്ഷണം പോലും നല്‍കാറില്ല. അയല്‍വക്കത്തെ വീടുകളിലെ സംരക്ഷണയിലാണ് ഇപ്പോള്‍ കഴിയുന്നത്. രാത്രി കാലങ്ങളിലെ ഉപദ്രവവും അസഭ്യവും സഹിക്കവയ്യാതെയായപ്പോള്‍ വീണ്ടു ചക്കരക്കല്‍ പോലീസിനെ സമീപിച്ചെങ്കിലും ജില്ലാ കലക്‌ടര്‍ക്ക് പരാതി നല്‍കാന്‍ പോലീസുകാര്‍ പറഞ്ഞു. ഇതോടെയാണ് മകളുടെ ഭര്‍ത്താവിന്റെ പീഡനം സഹിക്ക വയ്യാതെ എ.ഡി.എമ്മിന് മുന്നിലെത്തിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു