ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും ലഭ്യമാകാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രതിവര്‍ഷം ഇനി രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും 6000 രൂപ ധനസഹായം നല്‍കാന്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭാ യോഗം തീരുമാനിച്ചു.
കര്‍ഷകര്‍ക്ക് പ്രഥമപരിഗണന നല്‍കുന്ന സര്‍ക്കാരാകും ഇതെന്ന് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ വ്യക്തമാക്കി.
രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ള എല്ലാ കര്‍ഷകര്‍ക്കും പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കുമെന്നാണ് ഇടക്കാല ബജറ്റില്‍ നേരത്തേ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. കര്‍ഷകര്‍ക്ക് കൃത്യമായ വരുമാനം ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണ് പിഎം കിസാന്‍ സമ്മാന്‍ നിധി അവതരിപ്പിച്ചത്. ഇതിന് അര്‍ഹരായ കര്‍ഷകരുടെ പട്ടിക പല സംസ്ഥാനങ്ങളും നല്‍കിയില്ല. മൂന്ന് കോടിയിലധികം കര്‍ഷകര്‍ക്ക് ഇതുവരെ ഈ സഹായം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാ കര്‍ഷകര്‍ക്കും ഈ സഹായം എത്തണമെന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.പ്രധാന്‍മന്ത്രി കിസാന്‍ പെന്‍ഷന്‍ യോജന വിപുലപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 40 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ കര്‍ഷകര്‍ക്കും പ്രതിമാസം 3000 രൂപ നല്‍കുന്നതാണ് പ്രധാന്‍മന്ത്രി കിസാന്‍ പെന്‍ഷന്‍ യോജന. ഇതിലൂടെ അഞ്ച് കോടി കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുമെന്ന് നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു